Skip to content

സെഞ്ചുറി നേടിയത് നാല് പേർ, നാണംകെട്ട് പാകിസ്ഥാൻ ബൗളർമാർ, ഇംഗ്ലണ്ടിന് ലോക റെക്കോർഡ്

പാകിസ്ഥാൻ ബൗളർമാരെ അടിച്ചൊതുക്കി ലോക റെക്കോർഡ് കുറിച്ച് ഇംഗ്ലണ്ട്. റാവൽപിണ്ടിയിൽ നടക്കുന്ന മത്സരത്തിലെ ആദ്യ ദിനത്തിൽ നാല് ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാരാണ് സെഞ്ചുറി നേടിയത്.

സാക് ക്രോലി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ഹാരി ബ്രൂക് എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി സെഞ്ചുറി നേടിയത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മത്സരത്തിൽ ആദ്യ ദിനത്തിൽ നാല് ബാറ്റ്സ്മാന്മാർ സെഞ്ചുറി നേടുന്നത്. സെഞ്ചുറി നേടിയവരിൽ മൂന്ന് പേരും നൂറിന് മുകളിൽ സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്.

ബെൻ ഡക്കറ്റ് 110 പന്തിൽ 97.27 സ്ട്രൈക്ക് റേറ്റിൽ 107 റൺസ് നേടിയപ്പോൾ സാക്ക് ക്രോലി 111 പന്തിൽ 21 ഫോർ അടക്കം 109.91 സ്ട്രൈക്ക് റേറ്റിൽ 122 റൺസും ഒല്ലി പോപ്പ് 104 പന്തിൽ 103.85 സ്ട്രൈക്ക് റേറ്റിൽ 108 റൺസും നേടി. മറുഭാഗത്ത് വെറും 80 പന്തിൽ നിന്നും സെഞ്ചുറി നേടിയ ഹാരി ബ്രൂക് 81 പന്തിൽ 124.69 സ്ട്രൈക്ക് റേറ്റിൽ 101 റൺസ് നേടി ക്രീസിലുണ്ട്.

ആദ്യ ദിനം 75 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 506 റൺസാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ടീം ആദ്യ ദിനത്തിൽ 500 ലധികം റൺസ് നേടുന്നത്. ഒരു ദിനത്തിൽ ഒരു ടീം നേടുന്ന ഏറ്റവും വലിയ അഞ്ചാമത്തെ ടീം ടോട്ടലാണിത്. ഇന്ന് 90 ഓവറും ലഭിച്ചിരുന്നെങ്കിൽ 600 ലധികം റൺസെങ്കിലും ഇംഗ്ലണ്ട് നേടിയേനെ.