Skip to content

അമ്പയർമാർ ഇന്ത്യയ്ക്ക് വേണ്ടി പണിയെടുക്കുന്നു, ഇന്ത്യൻ വിജയത്തിന് പുറകെ ആരോപണവുമായി പാകിസ്ഥാൻ ആരാധകർ

ഐസിസി ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ വിജയത്തിന് പുറകെ അമ്പയർമാർക്കെതിരെ ആരോപണവുമായി പാകിസ്ഥാൻ ആരാധകർ. മത്സരത്തിൽ തോറ്റത് ബംഗ്ലാദേശ് ആണെങ്കിലും സോഷ്യൽ മീഡിയയിൽ കരയുന്നത് പാകിസ്ഥാൻ ആരാധകരാണ്.

മഴമൂലം തടസ്സപെട്ട മത്സരത്തിൽ 5 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. 16 ഓവറിൽ 151 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന് 16 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് എടുക്കാനെ സാധിച്ചുള്ളൂ.

മത്സരത്തിൽ അമ്പയർമാരോട് ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ തർക്കിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് പാക് ആരാധകർ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ വിരാട് കോഹ്ലിയുടെ നിർദ്ദേശപ്രകാരം അമ്പയർമാർ വൈഡും നോ ബോളും നൽകിയെന്നും പാക് ആരാധകർ ആരോപിച്ചു.

185 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് 7 ഓവറിൽ 66 റൺസ് നേടി നിൽക്കവെയാണ് മഴ കളി തടസ്സപെടുത്തിയത്. DLS നിയപ്രകാരം ആ ഘട്ടത്തിൽ ജയിക്കാൻ 49 റൺസായിരുന്നു ബംഗ്ലാദേശിന് വേണ്ടിയിരുന്നത്. എന്നാൽ മഴമാറിനിന്ന് കളി പുനരാരംഭിച്ചതോടെ പാകിസ്ഥാൻ ആരാധകരുടെയും ബംഗ്ലാദേശ് ആരാധകരുടെയും പ്രതീക്ഷകളെ തകർത്തുകൊണ്ട് ഇന്ത്യ മത്സരത്തിൽ ശക്തമായി തിരിച്ചെത്തി.

മത്സരത്തിലെ ഇന്ത്യയുടെ വിജയത്തോടെ പാകിസ്ഥാൻ്റെ സെമിഫൈനൽ പ്രതീക്ഷകൾ ഏറെകുറെ അസ്തമിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയുള്ള രണ്ട് മത്സരങ്ങളിൽ നല്ല മാർജിനിൽ വിജയിച്ചാൽ പോലും ഇന്ത്യയും സൗത്താഫ്രിക്കയും ഓരോ മത്സരങ്ങൾ വീതം ജയിച്ചാൽ പാകിസ്ഥാൻ സെമി കാണാതെ പുറത്താകും.