ഐസിസി ടി20 ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്കെതിരായ തോൽവിയ്ക്ക് പുറകെ ഇന്ത്യൻ ടീമിനെതിരെ ആരോപണവുമായി പാകിസ്ഥാൻ ആരാധകർ. തങ്ങളെ പുറത്താക്കാൻ ഇന്ത്യ ഒത്തുകളിച്ചുവെന്ന ആരോപണമാണ് പാകിസ്ഥാൻ ആരാധകർ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്.
മത്സരത്തിൽ ഇന്ത്യയുടെ തോൽവിയോടെ പാകിസ്ഥാൻ്റെ സെമിഫൈനൽ സാധ്യതകൾ മങ്ങിയിരിക്കുകയാണ്. ഇനി അടുത്ത മത്സരങ്ങളിൽ സൗത്താഫ്രിക്കയെയും ബംഗ്ലാദേശിനെയും പാകിസ്ഥാൻ പരാജയപെടുത്തുകയും നെതർലൻഡ്സും സൗത്താഫ്രിക്കയും തമ്മിലുളള മത്സരം മഴമൂലം ഉപേക്ഷിക്കുകയോ ആ മത്സരത്തിൽ നെതർലൻഡ്സ് വിജയിക്കുകയോ ചെയ്താൽ മാത്രമേ ഇനി പാകിസ്ഥാന് സെമിയിലേക്ക് യോഗ്യത നേടുവാൻ സാധിക്കൂ.
സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യ വരുത്തിയ ഫീൽഡിങ് പിഴവുകൾ ചൂണ്ടികാട്ടിയാണ് പാകിസ്ഥാൻ ആരാധകർ അർത്ഥശൂന്യമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്.
എന്നാൽ പാകിസ്ഥാൻ ആരാധകരുടെ ആരോപണങ്ങൾക്കെതിരെ മുൻ ഇന്ത്യൻ താരം വാസിം ജാഫർ അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. പാകിസ്ഥാൻ പുറത്താവുകയാണെങ്കിൽ അതിന് കാരണക്കാർ ഇന്ത്യയല്ലെന്നും അതിന് കാരണം പാകിസ്ഥാൻ സിംബാബ്‌വെയോട് തോറ്റത് കൊണ്ടാണെന്നും വസീം ജാഫർ ട്വിറ്ററിൽ കുറിച്ചു.
നവംബർ രണ്ടിന് ബംഗ്ലാദേശിനെതിരെയും നവംബർ ആറിന് സിംബാബ്വെയ്ക്കെതിരെയുമാണ് ഇന്ത്യയ്ക്ക് ഇനി മത്സരങ്ങൾ ശേഷിക്കുന്നത്. ഈ രണ്ട് മത്സരങ്ങളിലും വിജയിച്ചാൽ മാത്രമേ യോഗ്യത ഉറപ്പാക്കുവാൻ ഇന്ത്യയ്ക്ക് സാധിക്കൂ.