Skip to content

സെഞ്ചുറിയുമായി ഫിലിപ്പ്സ്, എറിഞ്ഞുവീഴ്ത്തി ബോൾട്ട്, ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ വിജയം കുറിച്ച് ന്യൂസിലൻഡ്

ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ വിജയം കുറിച്ചുകൊണ്ട് ഐസിസി ടി20 ലോകകപ്പ് സെമിഫൈനൽ സാധ്യതകൾ സജീവമാക്കി കെയ്ൻ വില്യംസണും കൂട്ടരും. സിഡ്നിയിൽ നടന്ന മത്സരത്തിൽ 65 റൺസിനായിരുന്നു കിവികളുടെ വിജയം.

മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 168 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 19.2 ഓവറിൽ 102 റൺസ് നേടുന്നതനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 34 റൺസ് നേടിയ രാജപക്സയും 35 റൺസ് നേടിയ ക്യാപ്റ്റൻ ഷണകയും മാത്രമാണ് ശ്രീലങ്കൻ നിരയിൽ രണ്ടക്കം കടന്നത്.

നാലോവറിൽ 13 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയ ട്രെൻഡ് ബോൾട്ടാണ് ശ്രീലങ്കയെ തകർത്തത്. മിച്ചൽ സാൻ്റ്നറും സോധിയും രണ്ട് വിക്കറ്റ് വീതവും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് സെഞ്ചുറി നേടിയ ഗ്ലെൻ ഫിലിപ്പ്സിൻ്റെ മികവിലാണ് മികച്ച സ്കോർ സ്വന്തമാക്കിയത്. 15/3 എന്ന നിലയിൽ തകർന്ന ശേഷമാണ് 64 പന്തിൽ 104 റൺസ് നേടിയ ഗ്ലെൻ ഫിലിപ്പ്സിൻ്റെ മികവിൽ ന്യൂസിലൻഡ് 167 റൺസ് നേടിയത്. മറ്റുള്ള ബാറ്റ്സ്മാന്മാർക്ക് 59 പന്തിൽ 53 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്.

നവംബർ ഒന്നിന് ഇംഗ്ലണ്ടിനെതിരെയാണ് ന്യൂസിലൻഡിൻ്റെ അടുത്ത മത്സരം. അതേ ദിവസം അഫ്ഗാനിസ്ഥാനെതിരെയാണ് ശ്രീലങ്കയുടെ അടുത്ത മത്സരം.