Skip to content

നമീബിയയുടെ സ്വപ്നങ്ങൾ തകർത്ത് യു എ ഇ, നെതർലൻഡ്സ് ശ്രീലങ്കയ്ക്കൊപ്പം സൂപ്പർ 12 ലേക്ക്

ഐസിസി ടി20 ലോകകപ്പിൽ നമീബിയയുടെ സൂപ്പർ 12 സ്വപ്നങ്ങൾ തകർത്ത് യു എ ഇ. നിർണ്ണായക മത്സരത്തിൽ യു എ ഇയോട് 7 റൺസിന് പരാജയപെട്ടതോടെ നമീബിയ ലോകകപ്പിൽ നിന്നും പുറത്തായി. നെതർലൻഡ്സാണ് ശ്രീലങ്കയ്ക്കൊപ്പം ഗ്രൂപ്പ് എയിൽ നിന്നും സൂപ്പർ 12 ലേക്ക് യോഗ്യത നേടിയിരിക്കുന്നത്.

മത്സരത്തിൽ യു എ ഇ ഉയർത്തിയ 149 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന നമീബിയക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് നേടാനെ സാധിച്ചുള്ളൂ. നമീബിയക്ക് വേണ്ടി 36 പന്തിൽ 55 റൺസ് നേടിയ ഡേവിഡ് വീസെ അവസാന ഓവർ വരെ പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

യു എ ഇ യ്ക്ക് വേണ്ടി ബേസിൽ ഹമീദ്, സഹൂർ ഖാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ വിജയമാണ് യു എ ഇ കുറിച്ചത്.

മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത യു എ ഇ മലയാളി താരങ്ങളായ ക്യാപ്റ്റൻ സി പി റിസ്വാൻ്റെയും ബേസിൽ ഹമീദിൻ്റെയും മികവിലാണ് മികച്ച സ്കോർ നേടിയത്. റിസ്വാൻ 29 പന്തിൽ 43 റൺസ് നേടിയപ്പോൾ ബേസിൽ ഹമീദ് 14 പന്തിൽ 25 റൺസ് നേടി. ഓപ്പണർ മൊഹമ്മദ് വസീം 41 പന്തിൽ 50 റൺസ് നേടി.

നമീബിയ തോറ്റതോടെ ഇന്ന് ശ്രീലങ്കയ്ക്കെതിരെ പരാജയപെട്ട നെതർലൻഡ്സ് സൂപ്പർ 12 ലേക്ക് യോഗ്യത നേടി. പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായി യോഗ്യത നേടിയ ശ്രീലങ്ക ഓസ്ട്രേലിയയും ഇംഗ്ലണ്ടും ന്യൂസിലൻഡും അടക്കമുളള ഒന്നാം ഗ്രൂപ്പിലാണ് ഇടം നേടിയത്. മറുഭാഗത്ത് ഇന്ത്യ, പാകിസ്ഥാൻ, സൗത്താഫ്രിക്ക, ബംഗ്ലാദേശ് എന്നീ ടീമുകൾക്കൊപ്പം രണ്ടാം ഗ്രൂപ്പിലാണ് നെതർലൻഡ്സ് ഇടം നേടിയിരിക്കുന്നത്.