Skip to content

തകർത്തടിച്ച് ബട്ട്ലറും ഹെയ്ൽസും, മികവ് പുലർത്തി ബൗളർമാർ, ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം. പെർത്തിൽ നടന്ന മത്സരത്തിൽ 8 റൺസിനാണ് ബട്ട്ലറും കൂട്ടരും വിജയിച്ചത്.

മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 209 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ. 44 പന്തിൽ 73 റൺസ് നേടിയ ഡേവിഡ് വാർണർ, 26 പന്തിൽ 36 റൺസ് നേടിയ മിച്ചൽ മാർഷ്, 15 പന്തിൽ 35 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസ് എന്നിവർ ഓസ്ട്രേലിയക്ക് വേണ്ടി തിളങ്ങിയെങ്കിലും ടീമിനെ വിജയതിലെത്തിക്കാൻ സാധിച്ചില്ല.

ഇംഗ്ലണ്ടിന് വേണ്ടി മാർക്ക് വുഡ് മൂന്ന് വിക്കറ്റും, സാം കറൺ, റീസ് ടോപ്ലെ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 32 പന്തിൽ 8 ഫോറും 4 സിക്സും അടക്കം 68 റൺസ് നേടിയ ജോസ് ബട്ട്ലർ, 51 പന്തിൽ 12 ഫോറും 3 സിക്സും ഉൾപ്പടെ 84 റൺസ് നേടിയ അലക്സ് ഹെയ്ൽസ് എന്നിവരുടെ മികവിലാണ് മികച്ച സ്കോർ കുറിച്ചത്. ഓസ്ട്രേലിയക്ക് വേണ്ടി നേതൻ എല്ലിസ് മൂന്ന് വിക്കറ്റ് നേടി.

വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 1-0 ന് മുൻപിലെത്തി. അലക്സ് ഹെയ്ൽസാണ് പ്ലേയർ ഓഫ് ദി മാച്ച്.