Skip to content

തിരിച്ചുവരവിൽ ഫിഫ്റ്റിയുമായി അലക്സ് ഹെയ്ൽസ്, പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് വിജയം

17 വർഷങ്ങൾക്ക് ശേഷമുള്ള പാകിസ്ഥാനിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇംഗ്ലണ്ട്. ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ 6 വിക്കറ്റിനാണ് ആതിഥേയരെ ഇംഗ്ലണ്ട് പരാജയപെടുത്തിയത്.

മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 159 റൺസ് 19.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ അലക്സ് ഹെയ്ൽസാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. 40 പന്തിൽ 53 റൺസ് നേടിയാണ് താരം പുറത്തായത്. ഹാരി ബ്രൂക്ക് 25 പന്തിൽ പുറത്താകാതെ 42 റൺസ് നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 46 പന്തിൽ 68 റൺസ് നേടിയ മൊഹമ്മദ് റിസ്വാൻ, 17 പന്തിൽ 28 റൺസ് നേടിയ ഇഫ്തിഖാർ അഹമ്മദ് എന്നിവരുടെ മികവിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്.

ഇംഗ്ലണ്ടിന് വേണ്ടി ലൂക്ക് വുഡ് നാലോവറിൽ 24 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ആദിൽ റഷീദ് രണ്ട് വിക്കറ്റും മൊയീൻ അലി, സാം കറൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. മത്സരത്തിലെ വിജയത്തോടെ 7 മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 1-0 ന് മുൻപിലെത്തി. സെപ്റ്റംബർ 22 നാണ് പരമ്പരയിലെ രണ്ടാം മത്സരം.