ഏഷ്യ കപ്പിലെ ആവേശപോരാട്ടത്തിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ 5 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 148 റൺസിൻ്റെ വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഹാർദിക് പാണ്ഡ്യയുടെ തകർപ്പൻ ഓൾ റൗണ്ടർ മികവിലാണ് ഇന്ത്യ ആവേശവിജയം കുറിച്ചത്.
148 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ തകർച്ചയോടെയാണ് തുടങ്ങിയത്. ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ഓപ്പണർ കെ എൽ രാഹുലിനെ ഇന്ത്യയ്ക്ക് നഷ്ടമായി. ക്യാപ്റ്റൻ രോഹിത് ശർമ്മ റൺസ് കണ്ടെത്താൻ വിഷമിച്ചപ്പോൾ 34 പന്തിൽ 35 റൺസ് നേടിയ വിരാട് കോഹ്ലിയാണ് പിന്നീട് വിക്കറ്റ് നൽകാതെ ഇന്ത്യൻ സ്കോർ 50 റൺസ് കടത്തിയത്. 18 പന്തിൽ 12 റൺസ് നേടിയ രോഹിത് ശർമ്മയെയും കോഹ്ലിയെയും പുറത്താക്കി മൊഹമ്മദ് നവാസ് ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയെങ്കിലും നാലാമനായി എത്തിയ ജഡേജയും സൂര്യകുമാർ യാദവും ചേർന്ന് ഇന്ത്യൻ സ്കോർ മുന്നോട്ട് നയിച്ചു.
സൂര്യകുമാർ യാദവ് 18 പന്തിൽ 18 റൺസ് നേടി പുറത്തായെങ്കിലും രവീന്ദ്ര ജഡേജയും ഹാർദിക് പാണ്ഡ്യയും ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. രവീന്ദ്ര ജഡേജ 29 പന്തിൽ 35 റൺസ് നേടി പുറത്തായപ്പോൾ ഹാർദിക് പാണ്ഡ്യ 17 പന്തിൽ 4 ഫോറും ഒരു സിക്സുമടക്കം 33 റൺസ് നേടി പുറത്താകാതെ നിന്നു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 19.5 ഓവറിൽ 147 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. 42 പന്തിൽ 43 റൺസ് നേടിയ മൊഹമ്മദ് റിസ്വാനും 22 പന്തിൽ 28 റൺസ് നേടിയ ഇഫ്തിഖാർ അഹമ്മദും മാത്രമേ പാക് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചുള്ളൂ. 7 പന്തിൽ 13 റൺസ് നേടിയ ഹാരിസ് റൗഫും 6 പന്തിൽ 16 റൺസ് നേടിയ ദഹാനിയും അവസാന ഓവറിൽ റൺസ് കണ്ടെത്തിയതോടെ പാക് ടോട്ടൽ 140 കടന്നത്.
ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ നാലോവറിൽ 26 റൺസ് വഴങ്ങി നാല് വിക്കറ്റും ഹാർദിക് പാണ്ഡ്യ നാലോവറിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും അർഷ്ദീപ് സിങ് രണ്ട് വിക്കറ്റും ആവേശ് ഖാൻ ഒരു വിക്കറ്റും നേടി.
ഓഗസ്റ്റ് 31 ന് ഹോങ്കോങിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. സെപ്റ്റംബർ രണ്ടിനാണ് പാകിസ്ഥാൻ്റെ അടുത്ത മത്സരം.