ഏഷ്യ കപ്പിലെ ഇന്ത്യ പാകിസ്ഥാൻ ആവേശപോരാട്ടത്തിൽ ക്രിക്കറ്റ് ആരാധകരുടെ കയ്യടി നേടി പാകിസ്ഥാൻ ബാറ്റ്സ്മാൻ ഫഖർ സമാൻ. മത്സരത്തിൽ താരം കാണിച്ച സ്പോർട്സ്മാൻ സ്പിരിറ്റാണ് പാകിസ്ഥാൻ ആരാധകരുടെയും ഒപ്പം ഇന്ത്യൻ ആരാധകരുടെയും പ്രശംസ ഏറ്റുവാങ്ങിയത്.
മത്സരത്തിൽ ആവേശ് ഖാൻ എറിഞ്ഞ ആറാം ഓവറിലെ അഞ്ചാം പന്തിൽ ഫഖർ സമാൻ കട്ട് ഷോട്ടിന് ശ്രമിക്കുകയും പന്ത് ബാറ്റിൽ എഡ്ജ് ചെയ്യുകയും വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് പന്ത് കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തു. എന്നാൽ കാണികളുടെ ആരാവത്താൽ ശബ്ദം ഒന്നും തന്നെ കേൾക്കാത്തതിനാൽ ബൗളർ ആവേശ് ഖാനോ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കോ വിക്കറ്റിനായി അപ്പീൽ ചെയ്തില്ല.
എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് അമ്പയറുടെ തീരുമാനത്തിന് പോലും കാത്തുനിൽക്കാതെ ഫഖർ സമാൻ ക്രീസിൽ നിന്നും മടങ്ങുകയായിരുന്നു.
വീഡിയോ ;
#INDvPAK pic.twitter.com/JvLET4g6eN
— Sanju Here 🤞👻 (@me_sanjureddy) August 28, 2022
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 19.5 ഓവറിൽ 147 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 42 പന്തിൽ 43 റൺസ് നേടിയ വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാനും 22 പന്തിൽ 28 റൺസ് നേടിയ ഇഫ്തിഖാർ അഹമ്മദും മാത്രമേ പാകിസ്ഥാൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചുള്ളൂ. ക്യാപ്റ്റൻ ബാബർ അസം 9 പന്തിൽ 10 റൺസ് നേടി പുറത്തായി.
ഇന്ത്യയ്ക്ക് വേണ്ടി ഹാർദിക് പാണ്ഡ്യ നാലോവറിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ഭുവനേശ്വർ കുമാർ നാലോവറിൽ 26 റൺസ് വഴങ്ങി നാല് വിക്കറ്റും നേടി.