ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രറെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ. ന്യൂസിലൻഡിനെതിരായ ട്രെൻഡ് ബ്രിഡ്ജ് ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ടോം ലാതത്തിൻ്റെ വിക്കറ്റ് വീഴ്ത്തിയാണ് ചരിത്രനേട്ടം ആൻഡേഴ്സൺ കുറിച്ചത്. ഷെയ്ൻ വോണും മുത്തയ്യ മുരളീധരനും മാത്രമാണ് ഇതിനുമുൻപ് ഈ റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ളത്.
രണ്ടാം ഇന്നിങ്സിലെ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ടോം ലാതത്തെ വീഴ്ത്തിയതോടെ ടെസ്റ്റ് ക്രിക്കറ്റിൽ 650 ആൻഡേഴ്സൺ പൂർത്തിയാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ 650 വിക്കറ്റ് നേടുന്ന മൂന്നാമത്തെ ബൗളറും ആദ്യമായി ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ പേസ് ബൗളറുമാണ് ജെയിംസ് ആൻഡേഴ്സൺ. തൻ്റെ 171 ആം മത്സരത്തിലാണ് ഈ ചരിത്രനേട്ടം ആൻഡേഴ്സൺ സ്വന്തമാക്കിയത്.
133 മത്സരങ്ങളിൽ നിന്നും 800 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരനും 145 മത്സരങ്ങളിൽ നിന്നും 708 വിക്കറ്റ് നേടിയ ഷെയ്ൻ വോണുമാണ് ടെസ്റ്റ് ക്രിക്കറ്റിൽ 650 വിക്കറ്റ് നേടിയിട്ടുള്ള മറ്റു ബൗളർമാർ.
മത്സരത്തിലേക്ക് വരുമ്പോൾ നാലാം ദിനം 473 റൺസിന് 5 വിക്കറ്റ് എന്ന നിലയിൽ ബാറ്റിങ് പുനാരാരംഭിച്ച ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 539 റൺസിന് പുറത്തായി. 14 റൺസിൻ്റെ ലീഡാണ് ആദ്യ ഇന്നിങ്സിൽ ന്യൂസിലൻഡ് നേടിയത്. 176 റൺസ് നേടിയ ജോ റൂട്ടും 145 റൺസ് നേടിയ ഒല്ലി പോപ്പുമാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. ബെൻ ഫോക്സ് 56 റൺസും ബെൻ സ്റ്റോക്സ് 46 റൺസും നേടി.
ന്യൂസിലൻഡിന് വേണ്ടി ട്രെൻഡ് ബോൾട്ട് അഞ്ച് വിക്കറ്റും ബ്രേസ്വെൽ മൂന്ന് വിക്കറ്റും നേടി. നേരത്തെ ആദ്യ ഇന്നിങ്സിൽ ന്യൂസിലൻഡ് 553 റൺസ് നേടിയിരുന്നു.