ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ മികച്ച സ്കോറിലേക്ക് കുതിച്ച് ആതിഥേയരായ ഇംഗ്ലണ്ട്. മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 473 റൺസ് നേടിയിട്ടുണ്ട്. സെഞ്ചുറി നേടിയ ജോ റൂട്ടിൻ്റെയും ഒല്ലി പോപ്പിൻ്റെയും മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക് നീങ്ങുന്നത്.
200 പന്തിൽ 163 റൺസ് നേടിയ ജോ റൂട്ടും 24 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബെൻ ഫോക്സുമാണ് മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ടിന് വേണ്ടി ക്രീസിൽ ഉള്ളത്.
ടെസ്റ്റ് കരിയറിലെ തൻ്റെ 27 ആം സെഞ്ചുറിയാണ് മത്സരത്തിൽ ജോ റൂട്ട് കുറിച്ചത്. ലോർഡ്സിൽ നടന്ന ആദ്യ മത്സരത്തിലെ രണ്ടാം ഇന്നിങ്സിലും റൂട്ട് സെഞ്ചുറി നേടിയിരുന്നു. റൂട്ടിനൊപ്പം സെഞ്ചുറി നേടിയ യുവതാരം ഒല്ലി പോപ്പും ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. 239 പന്തിൽ 13 ഫോറും 3 സിക്സും ഉൾപ്പടെ 145 റൺസ് നേടിയാണ് താരം പുറത്തായത്. ഓപ്പണർ അലക്സ് ലീസ് 67 റൺസും ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് 33 പന്തിൽ 46 റൺസും നേടി പുറത്തായി.
നേരത്തെ ആദ്യ ഇന്നിങ്സിൽ 190 റൺസ് നേടിയ ഡാരൽ മിച്ചലിൻ്റെയും 106 റൺസ് നേടിയ ടോം ബ്ലൻഡലിൻ്റെയും മികവിലാണ് 553 റൺസ് ന്യൂസിലൻഡ് നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആൻഡേഴ്സൺ മൂന്ന് വിക്കറ്റും സ്റ്റുവർട്ട് ബ്രോഡ്, ജാക്ക് ലീച്ച്, ബെൻ സ്റ്റോക്സ് എന്നിവർ രണ്ട് വിക്കറ്റ് വീതവും മാറ്റി പോട്ട്‌സ് ഒരു വിക്കറ്റും നേടി.