ആദ്യ പ്ലേഓഫില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത്
കന്നി സീസണില്‍ തന്നെ ഫൈനല്‍ ഉറപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ്. 189 വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് 3 വിക്കറ്റ് നഷ്ട്ടത്തിൽ ലക്ഷ്യം കണ്ടു. ഈ സീസണിൽ 13ആം തവണയും സഞ്ജുവിന് ടോസ് നഷ്ടപ്പെട്ടപ്പോള്‍ ഗുജറാത്ത് രാജസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രാജസ്ഥാന്‍ മുന്‍പില്‍ വെച്ച 189 റണ്‍സ് മൂന്ന് പന്ത് ശേഷിക്കെ ഗുജറാത്ത് മറികടന്നു. 38 പന്തില്‍ നിന്ന് 68 റണ്‍സ് അടിച്ചെടുത്ത ഡേവിഡ് മില്ലറാണ് കളിയിലെ താരം. മൂന്ന് ഫോറും 5 സിക്‌സറുമാണ് മില്ലറുടെ ബാറ്റില്‍ നിന്ന് പറന്നത്.
അവസാന ഓവറിൽ 16 റൺസ് ജയിക്കാൻ വേണപ്പോൾ ഹാട്രിക് സിക്സ് പറത്തിയായിരുന്നു മില്ലർ ഗുജറാത്തിനെ ഫൈനലിൽ എത്തിച്ചത്. ഹർദികിന്റെയും മില്ലറിന്റെയും നാലാം വിക്കറ്റിലെ തകരാത്ത 104 റൺസ് കൂട്ടുകെട്ടാണ് ഗുജറാത്ത് വിജയത്തിൽ നിർണായകമായത്.
ചെയ്‌സ് ചെയ്ത് ഇറങ്ങിയ രണ്ടാമത്തെ പന്തില്‍ തന്നെ ഗുജറാത്തിന് ഓപ്പണര്‍ സാഹയെ നഷ്ടമായി. ബോള്‍ട്ടിന്റെ ഡെലിവറിയില്‍ ഔട്ട്‌സൈഡ് എഡ്ജ് ആയി പന്ത് സഞ്ജുവിന്റെ കൈകളിലേക്ക് എത്തി.
എന്നാല്‍ ആദ്യ വിക്കറ്റ് വീഴ്ത്തിയതിന്റെ ബലത്തില്‍ ഗുജറാത്തിനെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് തള്ളി വിടാന്‍ രാജസ്ഥാന് കഴിഞ്ഞില്ല. ശുഭ്മാന്‍ ഗില്ലും മാത്യു വേഡും ചേര്‍ന്ന് 72 റണ്‍സിന്റെ കൂട്ടുകെട്ട് കണ്ടെത്തി. 31 റണ്‍സ് എടുത്ത ഗില്ലിനെ ദേവ്ദത്ത് പടിക്കല്‍ റണ്‍ഔട്ടാക്കി. മാത്യു വേഡ് 30 പന്തില്‍ നിന്ന് 35 റണ്‍സ് എടുത്തു. ഗില്‍ പുറത്തായതിന് പിന്നാലെ വന്ന ഹര്‍ദിക് പാണ്ഡ്യ സ്‌കോറിങ്ങിന്റെ വേഗം കൂട്ടി. 27 പന്തില്‍ നിന്ന് ഹര്‍ദിക് 40 റണ്‍സ് നേടി. മറുവശത്ത് മില്ലറും തകര്‍ത്തടിച്ചതോടെ അവസാന പന്തിലേക്ക് കാത്ത് നില്‍ക്കാതെ ഗുജറാത്ത് ഫൈനല്‍ ഉറപ്പിച്ചു.
ജോസ് ബട്‌ലറിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് രാജസ്ഥാന് സഹായകമായത്. 56 പന്തില്‍ ബട്‌ലര്‍ 89 റണ്‍സ് നേടി. 12 ഫോറുകളും രണ്ട് സിക്‌സും അടങ്ങുന്നതാണ് ബട്‌ലറുടെ ഇന്നിങ്‌സ്. സഞ്ജു സാംസണ്‍ 47 റണ്‍സ് നേടി പുറത്തായി. 26 പന്തില്‍ നിന്നാണ് 47 റണ്‍സ് നേട്ടം. മൂന്ന് സിക്‌സുകളും 5 ഫോറുകളും സഞ്ജു നേടി.
— Insider_cricket (@Insidercricket1) May 25, 2022
മത്സരത്തിനിടെ അവസാന ഓവറിലെ റിയാൻ പരാഗിന്റെ പുറത്താകൽ ചിരിക്ക് വകയൊരുക്കിയിരുന്നു. അവസാന ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം. യാഷ് ദയാൽ എറിഞ്ഞ പന്ത് വൈഡ് ആയിരുന്നു. ഇതിനിടെ നോൺ സ്‌ട്രൈക് എൻഡിൽ ഉണ്ടായിരുന്ന പരാഗ് ഓടുകയായിരുന്നു. എന്നാൽ സ്‌ട്രൈക് എൻഡിൽ ഉണ്ടായിരുന്ന അശ്വിൻ ഓടാൻ ഭാവമുണ്ടായിരുന്നില്ല. ഓടനുള്ള ശ്രമം പോലും നടത്താതെ പരാഗിനെ നിരസിക്കുകയായിരുന്നു. ഇതോടെ റൺ ഔട്ടിൽ കലാശിച്ചു.