ഐ പി എൽ 2022 ൽ നിന്നും നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് പ്ലേയോഫ് കാണാതെ പുറത്ത്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലെ തോൽവിയോടെയാണ് ചെന്നൈ സൂപ്പർ കിങ്സ് പ്ലേയോഫ് കാണാതെ പുറത്തായിരിക്കുന്നത്. പ്ലേയോഫ് പ്രതീക്ഷകൾ നിലനിർത്താൻ വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ 5 വിക്കറ്റിനാണ് ചെന്നൈ സൂപ്പർ കിങ്സ് പരാജയപെട്ടത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സിനെ 97 റൺസിന് പുറത്താക്കിയ മുംബൈ ഇന്ത്യൻസ് 98 റൺസിൻ്റെ വിജയലക്ഷ്യം 14.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സീസണിലെ മുംബൈ ഇന്ത്യൻസിൻ്റെ മൂന്നാം വിജയമാണിത്.
33 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ വീഴ്ത്തി സി എസ് കെ മുംബൈ ഇന്ത്യൻസിനെ വിറപ്പിച്ചുവെങ്കിലും അവസരത്തിനൊത്തുയർന്ന തിലക് വർമ്മ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. തിലക് വർമ്മ 32 പന്തിൽ 34 റൺസും ടിം ഡേവിഡ് 7 പന്തിൽ 16 റൺസും നേടി. ക്യാപ്റ്റൻ രോഹിത് ശർമ്മ 18 റൺസ് നേടി പുറത്തായി.
ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി മുകേഷ് ചൗധരി മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സിനെ നാലോവറിൽ 16 റൺസ് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഡാനിയേൽ സാംസാണ് തകർത്തത്. റിലേ മെറഡിത്, കുമാർ കാർത്തികേയ എന്നിവർ രണ്ട് വിക്കറ്റ് വീതവും ജസ്പ്രീത് ബുംറ, രമൺദീപ് സിങ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
33 പന്തിൽ പുറത്താകാതെ 36 റൺസ് നേടിയ ക്യാപ്റ്റൻ എം എസ് ധോണി മാത്രമാണ് ചെന്നൈ സൂപ്പർ കിങ്സ് നിരയിൽ തിളങ്ങിയത്.