ഐ പി എല്ലിൽ വിജയകുതിപ്പ് തുടർന്ന് സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 29 റൺസിന് തകർത്ത റോയൽസ് സീസണിലെ തങ്ങളുടെ ആറാം വിജയം സ്വന്തമാക്കി. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 145 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ആർ സീ ബിയ്ക്ക് 19.3 ഓവറിൽ 115 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.
3.3 ഓവറിൽ 17 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് സെൻ, നാലോവറിൽ 17 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ രവിചന്ദ്രൻ അശ്വിൻ, രണ്ട് വിക്കറ്റ് നേടിയ പ്രസീദ് കൃഷ്ണ എന്നിവരാണ് ആർ സീ ബിയെ ചുരുക്കി കെട്ടിയത്.
നാല് ബാറ്റ്സ്മാന്മാർക്ക് മാത്രമാണ് ആർ സീ ബി രണ്ടക്കം കാണുവാൻ സാധിച്ചത്. കോഹ്ലി 9 റൺസ് നേടി പുറത്തായപ്പോൾ ഗ്ലെൻ മാക്സ്വെൽ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് 23 റൺസ് നേടി പുറത്തായി.
മത്സരത്തിൽ ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് ഫിഫ്റ്റി നേടിയ യുവതാരം റിയാൻ പരാഗിൻ്റെ മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്. 31 പന്തിൽ 3 ഫോറും 4 സിക്സുമടക്കം പുറത്താകാതെ 56 റൺസ് പരാഗ് നേടി. പരാഗിൻ്റെ രണ്ടാം ഐ പി എൽ ഫിഫ്റ്റിയാണിത്. ക്യാപ്റ്റൻ സഞ്ജു സാംസൺ 21 പന്തിൽ 27 റൺസ് നേടി പുറത്തായപ്പോൾ തകർപ്പൻ ഫോമിലുള്ള ജോസ് ബട്ട്ലർ 8 റൺസ് നേടി പുറത്തായി.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി ജോഷ് ഹേസൽവുഡ്, ഹസരങ്ക, മൊഹമ്മദ് സിറാജ് എന്നിവർ രണ്ട് വിക്കറ്റ് വീതവും ഹർഷൽ പട്ടേൽ ഒരു വിക്കറ്റും നേടി. മത്സരത്തിൽ വിജയത്തോടെ രാജസ്ഥാൻ റോയൽസ് പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി.