ഐ പി എൽ പതിനഞ്ചാം സീസണിലേക്കുള്ള തുടർച്ചയായ ഏഴാം പരാജയം ഏറ്റുവാങ്ങി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസ് പരാജയപെട്ടത്. മത്സരത്തിലെ ഈ പരാജയത്തോടെ വമ്പൻ നാണക്കേട് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി.
മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 156 റൺസിൻ്റെ വിജയലക്ഷ്യം അവസാന ഓവറിലെ അവസാന പന്തിൽ മൂന്ന് വിക്കറ്റിനാണ് മറികടന്നത്. സീസണിലെ തങ്ങളുടെ രണ്ടാം വിജയമാണ് ചെന്നൈ സൂപ്പർ കിങ്സ് കുറിച്ചത്.
മത്സരത്തിലെ തോൽവിയോടെ ഒരു ഐ പി എൽ സീസണിലെ ആദ്യ 7 മത്സരവും പരാജയപെടുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ് മാറി. ഇതിനുമുൻപ് 2013 സീസണിൽ ഡൽഹിയും 2019 സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തുടർച്ചയായി ആദ്യ 6 മത്സരങ്ങളിൽ പരാജയപെട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു ടീം സീസണിലെ ആദ്യ 7 മത്സരങ്ങളും പരാജയപെടുന്നത്.
13 പന്തിൽ 28 റൺസ് നേടി പുറത്താകാതെ നിന്ന എം എസ് ധോണിയും 14 പന്തിൽ 22 റൺസ് നേടിയ പ്രിട്ടോറിയസുമാണ് സി എസ് കെ യ്‌ക്ക് ആവേശവിജയം സമ്മാനിച്ചത്. അമ്പാട്ടി റായുഡു 40 റൺസും റോബിൻ ഉത്തപ്പ 30 റൺസും നേടി.
ഏപ്രിൽ 24 ന് ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെയാണ് മുംബൈ ഇന്ത്യൻസിൻ്റെ അടുത്ത മത്സരം. സീസണിൽ ഇതിനുമുൻപ് ഏറ്റുമുട്ടിയപ്പോൾ കെ എൽ രാഹുലിൻ്റെ സെഞ്ചുറി മികവിൽ മുംബൈയെ 18 റൺസിന് ലഖ്നൗ സൂപ്പർ ജയൻ്റ്സ് പരാജയപെടുത്തിയിരുന്നു. ഏപ്രിൽ 25 ന് പഞ്ചാബ് കിങ്സിനെതിരെയാണ് സി എസ് കെയുടെ അടുത്ത മത്സരം.