കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളെ തിരഞ്ഞെടുത്ത് ക്രിക്കറ്റിൻ്റെ ബൈബിൾ എന്നറിയപെടുന്ന വിസ്ഡൻ ക്രിക്കറ്റ് മാസിക. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ലീഡിങ് ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം നേടിയപ്പോൾ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച അഞ്ച് ക്രിക്കറ്റർമാരുടെ പട്ടികയിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറയും ഇടംനേടി.
കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ തകർപ്പൻ പ്രകടനത്തിൻ്റെ മികവിലാണ് രോഹിത് ശർമ്മയെയും ബുംറയെയും വിസ്ഡൻ അവാർഡിന് അർഹരാക്കിയത്. ഇതാദ്യമായാണ് ഒരു വർഷത്തിൽ രണ്ട് ഇന്ത്യൻ താരങ്ങൾ വിസ്ഡൻ അവാർഡ് കരസ്ഥമാക്കുന്നത്.
പര്യടനത്തിൽ 4 മത്സരങ്ങളിൽ നിന്നും 52.57 ശരാശരിയിൽ ഒരു സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയുമടക്കം 368 റൺസ് ഹിറ്റ്മാൻ നേടിയിരുന്നു. മറുഭാഗത്ത് ജസ്പ്രീത് ബുംറയകട്ടെ 4 മത്സരങ്ങളിൽ നിന്നും 18 വിക്കറ്റുകൾ ടെസ്റ്റ് പരമ്പരയിൽ നേടിയിരുന്നു.
ടെസ്റ്റ് അരങ്ങേട്ടത്തിൽ ഡബിൾ സെഞ്ചുറി നേടിയ ന്യൂസിലൻഡ് ഓപ്പണിങ് ബാറ്റ്സ്മാൻ ഡെവൻ കോൺവേ, ഇംഗ്ലണ്ട് സമ്മറിൽ 28 വിക്കറ്റുകൾ വീഴ്ത്തിയ ഇംഗ്ലീഷ് പേസർ ഒല്ലി റോബിൻസൺ, സൗത്താഫ്രിക്കൻ വുമൺസ് ക്രിക്കറ്റ് താരം വൻ നികെർക് എന്നിവരാണ് ക്രിക്കറ്റർസ് ഓഫ് ദി ഇയർ അവാർഡ് നേടിയ മറ്റു താരങ്ങൾ.
കഴിഞ്ഞ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ 61.00 ശരാശരിയിൽ 6 സെഞ്ചുറിയും 4 ഫിഫ്റ്റിയുമടക്കം 1,708 റൺസ് നേടിയ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ലീഡിങ് ക്രിക്കറ്റർ ഓഫ് ദി ഇയർ അവാർഡ് നേടിയപ്പോൾ കഴിഞ്ഞ വർഷം അന്താരാഷ്ട്ര ടി20 യിൽ 1000 തിലധികം റൺസ് നേടിയ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാൻ ലീഡിങ് ടി20 ക്രിക്കറ്ററായും തിരഞ്ഞെടുക്കപെട്ടു. സൗത്താഫ്രിക്കൻ താരം ലിസെല്ല ലീയാണ് ലീഡിങ് വുമൺസ് ക്രിക്കറ്റർ ഓഫ് ദി ഇയർ.