ഐ പി എല്ലിലെ എൽ ക്ലാസിക്കോ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ആവേശവിജയം നേടി ചെന്നൈ സൂപ്പർ കിങ്സ്. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ചെന്നൈ സൂപ്പർ കിങ്സ് വിജയം നേടിയത്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 156 റൺസിൻ്റെ വിജയലക്ഷ്യം ഇരുപതാം ഓവറിലെ അവസാന പന്തിൽ സി എസ് കെ മറികടന്നു.
അവസാന പന്തിൽ 4 റൺസ് വേണമെന്നിരിക്കെ ഫോർ നേടികൊണ്ട് എം എസ് ധോണിയാണ് ടീമിനെ വിജയത്തിൽ എത്തിച്ചത്. അവസാന ഓവറിൽ 4 പന്തിൽ 16 റൺസ് ധോണി അടിച്ചുകൂട്ടി. ധോണി 13 പന്തിൽ 28 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ പ്രിട്ടോറിയസ് 14 പന്തിൽ 22 റൺസ് നേടി മികച്ച പിന്തുണ നൽകി.
റോബിൻ ഉത്തപ്പ 25 പന്തിൽ 30 റൺസും അമ്പാട്ടി റായുഡു 35 പന്തിൽ 40 റൺസും നേടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
മുംബൈ ഇന്ത്യൻസിന് വേണ്ടി ഡാനിയൽ സാംസ് നാലോവറിൽ 30 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 43 പന്തിൽ 3 ഫോറും 2 സിക്സുമടക്കം 51 റൺസ് നേടിയ തിലക് വർമ്മ, 21 പന്തിൽ 32 റൺസ് നേടിയ സൂര്യകുമാർ യാദവ് എന്നിവരുടെ മികവിലാണ് പൊരുതാവുന്ന സ്കോറിൽ എത്തിയത്. ജയദേവ് ഉനാട്കട് 9 പന്തിൽ 19 റൺസും ഹൃതിക് ശോകീൻ 25 റൺസും നേടി.
ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി മുകേഷ് ചൗധരി മൂന്നോവറിൽ 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ബ്രാവോ രണ്ട് വിക്കറ്റും മിച്ചൽ സാൻ്റ്നർ, മഹീഷ് തീക്ഷ്ണ ഓരോ വിക്കറ്റ് വീതവും നേടി. സീസണിലെ രണ്ടാം വിജയമാണ് ചെന്നൈ സൂപ്പർ കിങ്സ് നേടിയത്. മറുഭാഗത്ത് സീസണിലെ തുടർച്ചയായ ഏഴാം പരാജയമാണ് മുംബൈ ഇന്ത്യൻസ് ഏറ്റുവാങ്ങിയത്.