പഞ്ചാബ് കിങ്സിനെ ഏഴ് വിക്കറ്റിന് തകർത്ത് തുടർച്ചയായ നാലാം വിജയം കുറിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 152 റൺസിൻ്റെ വിജയലക്ഷ്യം 18.5 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ സൺറൈസേഴ്സ് മറികടന്നു.
തുടക്കത്തിൽ തന്നെ 9 പന്തിൽ 3 റൺസ് നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസണെ നഷ്ടപെട്ടുവെങ്കിലും 25 പന്തിൽ 31 റൺസ് നേടിയ അഭിഷേക് ശർമ്മയും 22 പന്തിൽ 34 റൺസ് നേടിയ രാഹുൽ ത്രിപതിയും മികവ് പുലർത്തിയതോടെ സൺറൈസേഴ്സ് മത്സരത്തിൽ തിരിച്ചെത്തി. ഇരുവരും പുറത്തായ ശേഷം നാലാം വിക്കറ്റിൽ 75 റൺസ് കൂട്ടിചേർത്തുകൊണ്ട് നിക്കോളാസ് പൂറാനും എയ്ഡൻ മാർക്രവും ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
നിക്കോളാസ് പൂറാൻ 30 പന്തിൽ 35 റൺസും എയ്ഡൻ മാർക്രം 27 പന്തിൽ 41 റൺസും നേടി പുറത്താകാതെ നിന്നു. പഞ്ചാബ് കിങ്സിന് വേണ്ടി രാഹുൽ ചഹാർ രണ്ട് വിക്കറ്റും കഗിസോ റബാഡ ഒരു വിക്കറ്റും നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സിന് വേണ്ടി 33 പന്തിൽ 5 ഫോറും 4 സിക്സുമടക്കം 60 റൺസ് നേടിയ ലിയാം ലിവിങ്സ്റ്റൺ മാത്രമാണ് തിളങ്ങിയത്. മറ്റാർക്കും തന്നെ മികവ് പുലർത്തുവാൻ സാധിച്ചില്ല.
സൺറൈസേഴ്സിന് വേണ്ടി ഭുവനേശ്വർ കുമാർ നാലോവറിൽ 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ഉമ്രാൻ മാലിക്ക് 28 റൺസ് വഴങ്ങി നാല് വിക്കറ്റും വീഴ്ത്തി. മത്സരത്തിലെ വിജയത്തോടെ സൺറൈസേഴ്സ് ഹൈദരാബാദ് പോയിൻ്റ് ടേബിളിൽ നാലാം സ്ഥാനത്തെത്തി.