തകർപ്പൻ പ്രകടമാണ് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ സൺറൈസേഴ്സിൻ്റെ ജമ്മു കാശ്മീർ പേസർ ഉമ്രാൻ മാലിക്ക് കാഴ്ച്ചവെച്ചത്. നാലോവറിൽ 28 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ താരം വീഴ്ത്തിയിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തോടെ അപൂർവ്വനേട്ടത്തിൽ ഇർഫാൻ പത്താൻ, ലസിത് മലിംഗ അടക്കമുള്ള ബൗളർമാർക്കൊപ്പം സ്ഥാനം പിടിച്ചിരിക്കുകയാണ് ഉമ്രാൻ മാലിക്ക്.
മത്സരത്തിൽ ജിതേഷ് ശർമ്മ, ഒഡിയൻ സ്മിത്ത്, രാഹുൽ ചഹാർ, വൈഭവ് അറോറ എന്നിവരുടെ വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. മത്സരത്തിലെ അവസാന ഓവറിലാണ് മൂന്ന് വിക്കറ്റും ഉമ്രാൻ മാലിക്ക് നേടിയത്. ഓവറിൽ ഒരു റൺസ് പോലും നേടുവാൻ പഞ്ചാബ് കിങ്സിന് സാധിച്ചില്ല.
ഈ പ്രകടനത്തോടെ ഐ പി എല്ലിൽ ഇരുപതാം ഓവർ മെയ്ഡനാക്കുന്ന നാലാമത്തെ ബൗളറായി ഉമ്രാൻ മാലിക്ക് മാറി. നീണ്ട അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഐ പി എല്ലിൽ ഒരു ബൗളർ ഇരുപതാം ഓവറിൽ റണ്ണൊന്നും വഴങ്ങാതിരിക്കുന്നത്.
ഐ പി എൽ ആദ്യ സീസണിൽ പഞ്ചാബിന് വേണ്ടി കളിക്കവെ മുംബൈ ഇന്ത്യൻസിനെതിരെ ഇർഫാൻ പത്താനാണ് ആദ്യം ഈ നേട്ടം കൈവരിക്കുന്നത്. തുടർന്ന് 2009 സീസണിൽ ഡെക്കാൻ ചാർജേഴ്സിനെതിരെ മുംബൈ ഇന്ത്യൻസ് പേസർ ലസിത് മലിംഗയും 2017 സീസണിൽ പുണെയ്ക്ക് വേണ്ടി കളിക്കവെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ജയദേവ് ഉനാട്കട്ടും അവസാന ഓവർ മെയ്ഡനാക്കി.
വേഗത മാത്രമേയുള്ള വിക്കറ്റ് നേടുന്നില്ലയെന്ന വിമർശങ്ങൾക്കുള്ള മറുപടി കൂടിയായിരുന്നു കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ താരത്തിൻ്റെ പ്രകടനം. കെ കെ ആറിനെതിരായ കഴിഞ്ഞ മത്സരത്തിൽ നാലോവറിൽ 27 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയിരുന്നു.