Skip to content

ഞാൻ ഇപ്പോഴും കളിച്ചിരുന്നെങ്കിൽ കോഹ്ലി ഇത്രയധികം റൺസോ സെഞ്ചുറിയോ നേടുകയില്ലായിരുന്നു, ഷോയിബ് അക്തർ

താൻ ഇപ്പോഴും കളിച്ചിരുന്നെങ്കിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇത്രയധികം റൺസോ സെഞ്ചുറിയോ നേടുകയില്ലായിരുന്നുവെന്ന് മുൻ പാക് പേസർ ഷോയിബ് അക്തർ. പ്രമുഖ ഇന്ത്യൻ സ്പോർട്സ് മാധ്യമവുമായി നടന്ന അഭിമുഖത്തിലാണ് തനിക്കെതിരെ മികവ് പുലർത്താൻ സാധിക്കുകയില്ലെന്ന് അക്തർ തുറന്നുപറഞ്ഞത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ അക്തറിനെനെതിരെ കോഹ്ലി ബാറ്റ് ചെയ്തിട്ടില്ല. 2010 ഏഷ്യ കപ്പിൽ ഇരുവരും എതിരെ കളിച്ചിരുന്നുവെങ്കിലും അക്തർ ബൗൾ ചെയ്യുന്നതിന് മുൻപ് കോഹ്ലി പുറത്തുപോയിരുന്നു.

2017 നടന്ന അഭിമുഖത്തിൽ അക്തറിനെ നേരിടുന്നതിനെ കുറിച്ച് കൊഹ്ലി മനസ്സുതുറന്നിരുന്നു. അക്തറിനെതിരെ ബാറ്റ് ചെയ്യുവാൻ തനിക്ക് അവസരം ലഭിച്ചിട്ടില്ലെന്നും കരിയറിൻ്റെ അവസാന നാളുകളിൽ പോലും അക്തറിൻ്റെ ബൗളിങ് മൂർച്ചയേറിയതായിരുന്നുവെന്നും മികച്ച ഫോമിൽ അക്തറിനെ നേരിടാൻ ഒരു ബാറ്റ്സ്മാനും ആഗ്രഹിക്കുകയില്ലെന്ന് കോഹ്ലി അഭിമുഖത്തിൽ പറഞ്ഞിരുന്നു.

” വിരാട് കോഹ്ലി നല്ല വ്യക്തിയും വലിയ ക്രിക്കറ്ററുമാണ്. വലിയ താരങ്ങളിൽ നിന്നും നല്ല വാക്കുകൾ മാത്രമേ പ്രതീക്ഷിക്കുകയുള്ളൂ. അതിൽ അവനോട് ഒരുപാട് നന്ദി പറയുന്നു. ” അന്നത്തെ കോഹ്ലിയുടെ വാക്കുകളോട് പ്രതികരിക്കവെ അക്തർ പറഞ്ഞു.

” പക്ഷേ ഞാൻ വിരാട് കോഹ്ലിയ്ക്കെതിരെ കളിച്ചിരുന്നുവെങ്കിൽ അവൻ ഇത്രയധികം റൺസ് നേടുമായിരുന്നില്ല. എന്നാൽ അവൻ സ്കോർ ചെയ്യുന്നത് എത്ര തന്നെയായാലും അത് ഗംഭീരമാകുമായിരുന്നു. മാത്രമല്ല ആ റൺസ് അത്രത്തോളം കഠിനമായി പൊരുതിയാൽ മാത്രമേ ലഭിക്കുകയുള്ളൂ. ”

” 50 ലധികം സെഞ്ചുറിയും അവന് നേടാൻ സാധിക്കില്ല. ഏറിയാൽ 20 അല്ലെങ്കിൽ 25 സെഞ്ചുറി. എന്നാൽ അതെല്ലാം ഏറ്റവും മികച്ച സെഞ്ചുറികൾ ആയിരിക്കും. കോഹ്ലിയുടെ ഏറ്റവും മികച്ച കഴിവ് ഞാൻ പുറത്തെടുത്തേനെ. ” അക്തർ കൂട്ടിചേർത്തു.