രാജസ്ഥാൻ റോയൽസിനെ 37 റൺസിന് തകർത്ത് പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി ഗുജറാത്ത് ടൈറ്റൻസ്. മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 193 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടാൻ മാത്രമെ സാധിച്ചുള്ളൂ.
24 പന്തിൽ 8 ഫോറും 3 സിക്സുമടക്കം 54 റൺസ് നേടിയ ജോസ് ബട്ട്ലർ മാത്രമാണ് രാജസ്ഥാൻ റോയൽസ് നിരയിൽ രണ്ടക്കം കടന്നത്. ക്യാപ്റ്റൻ സഞ്ജു സാംസൺ 11 റൺസ് നേടി റണ്ണൗട്ടായപ്പോൾ ഷിമ്രോൺ ഹെറ്റ്മയർ 17 പന്തിൽ 29 റൺസ് നേടി പുറത്തായി.
ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി ലോക്കി ഫെർഗൂസൻ 23 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും യാഷ് ദയാൽ 40 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും മൊഹമ്മദ് ഷാമി ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
നേരത്തേ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 52 പന്തിൽ 87 റൺസ് നേടിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെയും 28 പന്തിൽ 43 റൺസ് നേടിയ അഭിനവ് മനോഹറിൻ്റെയും 14 പന്തിൽ 31 റൺസ് നേടിയ ഡേവിഡ് മില്ലറിൻ്റെയും മികവിലാണ് മികച്ച സ്കോർ നേടിയത്.
സൂപ്പർതാരം ട്രെൻ്റ് ബോൾട്ടിൻ്റെ അഭാവമാണ് മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് തിരിച്ചടിയായത്. പരാജയത്തോടെ ഒന്നാം സ്ഥാനം നഷ്ടപെട്ട രാജസ്ഥാൻ റോയൽസ് പോയിൻ്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.