ഐ പി എല്ലിലെ തങ്ങളുടെ ആദ്യ പരാജയം ഏറ്റുവാങ്ങി ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസ്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 8 വിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റൻസ് പരാജയപെട്ടത്. മത്സരത്തിൽ ടൈറ്റൻസ് ഉയർത്തിയ 163 റൺസിൻ്റെ വിജയലക്ഷ്യം 19.1 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ സൺറൈസേഴ്സ് മറികടന്നു.
32 പന്തിൽ 42 റൺസ് നേടിയ യുവതാരം അഭിഷേക് ശർമ്മ, 46 പന്തിൽ 57 റൺസ് നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ, 18 പന്തിൽ പുറത്താകാതെ 34 റൺസ് നേടിയ നിക്കോളാസ് പൂറാൻ എന്നിവരാണ് സൺറൈസേഴ്സിനെ വിജയത്തിലെത്തിച്ചത്. സീസണിലെ സൺറൈസേഴ്സിൻ്റെ രണ്ടാം വിജയമാണിത്.
ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി ഹാർദിക് പാണ്ഡ്യ, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 42 പന്തിൽ 50 റൺസ് നേടിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, 21 പന്തിൽ 35 റൺസ് നേടിയ അഭിനവ് മനോഹർ എന്നിവരുടെ മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്.
സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി ഭുവനേശ്വർ കുമാർ, ടി നടരാജൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും മാർക്കോ ജാൻസനും ഉമ്രാൻ മാലിക്കും ഓരോ വിക്കറ്റ് വീതവും നേടി.
ഏപ്രിൽ 14 ന് രാജസ്ഥാൻ റോയൽസിനെതിരെയാണ് ഗുജറാത്ത് ടൈറ്റൻസിൻ്റെ അടുത്ത മത്സരം. തൊട്ടടുത്ത ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ അടുത്ത മത്സരം.