മുംബൈ ഇന്ത്യൻസിനെ 7 വിക്കറ്റിന് പരാജയപെടുത്തി സീസണിലെ തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 152 റൺസിൻ്റെ വിജയലക്ഷ്യം ഓവറിൽ ആർ സീ ബി മറികടന്നു. സീസണിലെ തുടർച്ചയായ നാലാം പരാജയമാണ് മുംബൈ ഇന്ത്യൻസ് ഏറ്റുവാങ്ങിയത്.
അർധ സെഞ്ചുറി നേടിയ യുവതാരം അനുജ് റാവത്തും വിരാട് കോഹ്ലിയുമാണ് ആർ സീ ബിയ്ക്ക് അനായാസ വിജയം നേടികൊടുത്തത്. അനുജ് റാവത്ത് 47 പന്തിൽ 2 ഫോറും 6 സിക്സുമടക്കം 66 റൺസ് നേടി പുറത്തായപ്പോൾ വിരാട് കോഹ്ലി 36 പന്തിൽ 48 റൺസ് നേടി പുറത്തായി. 2 പന്തിൽ 7 റൺസ് നേടിയ ദിനേശ് കാർത്തിക്കും, 2 പന്തിൽ 8 റൺസ് നേടിയ ഗ്ലെൻ മാക്സ്വെല്ലും പുറത്താകാതെ നിന്നു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന് വേണ്ടി സൂര്യകുമാർ യാദവ് മാത്രമാണ് തിളങ്ങിയത്. 37 പന്തിൽ 5 ഫോറും 6 സിക്സുമടക്കം പുറത്താകാതെ 68 റൺസ് സൂര്യകുമാർ യാദവ് നേടി. ക്യാപ്റ്റൻ രോഹിത് ശർമ്മ 15 പന്തിൽ 26 റൺസ് നേടി.
ആർ സീ ബിയ്ക്ക് വേണ്ടി ഹസരങ്ക, ഹർഷൽ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും ആകാശ് ദീപ് ഒരു വിക്കറ്റും നേടി. സീസണിലെ ആദ്യ നാല് മത്സരങ്ങളിലും പരാജയപെട്ട ചെന്നൈ സൂപ്പർ കിങ്സാണ് അടുത്ത മത്സരത്തിൽ ആർ സീ ബിയുടെ എതിരാളി. ഏപ്രിൽ 13 ന് പഞ്ചാബ് കിങ്സുമായാണ് മുംബൈ ഇന്ത്യൻസിൻ്റെ അടുത്ത മത്സരം.