സൺറൈസേഴ്സ് ഹൈദരാബാദിനെ 12 റൺസിന് തകർത്ത് തുടർച്ചയായി രണ്ടാം വിജയം നേടി ലഖ്നൗ സൂപ്പർ ജയൻ്റ്സ്. മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സ് ഉയർത്തിയ 170 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് നേടാൻ മാത്രമെ സാധിച്ചുള്ളൂ.
ഒരു ഘട്ടത്തിൽ 143 റൺസിന് നാല് എന്ന മികച്ച നിലയിലായിരുന്ന സൺറൈസേഴ്സിനെ തുടർച്ചയായി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ ആവേശ് ഖാനാണ് തകർത്തത്. തുടർച്ചയായ പന്തുകളിൽ 34 റൺസ് നേടിയ നിക്കൊളാസ് പൂറനെയും അബ്ദുൽ സമദിനെയും ആവേശ് ഖാൻ പുറത്താക്കി. നാലോവറിൽ 24 റൺസ് വഴങ്ങി നാല് വിക്കറ്റുകളാണ് മത്സരത്തിൽ ആവേശ് ഖാൻ വീഴ്ത്തിയത്. ജേസൺ ഹോൾഡർ 34 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ക്രുനാൽ പാണ്ഡ്യ രണ്ട് വിക്കറ്റും നേടി.
24 പന്തിൽ 34 റൺസ് നേടിയ നിക്കോളാസ് പൂറാനും 30 പന്തിൽ 44 റൺസ് നേടിയ രാഹുൽ ത്രിപാഠിയും മാത്രമേ സൺറൈസേഴ്സ് നിരയിൽ തിളങ്ങിയുള്ളൂ.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയൻ്റ്സ് 50 പന്തിൽ 68 റൺസ് നേടിയ ക്യാപ്റ്റൻ കെ എൽ രാഹുലിൻ്റെയും 33 പന്തിൽ 51 റൺസ് നേടിയ ദീപക് ഹൂഡയുടെയും 12 പന്തിൽ 19 റൺസ് നേടിയ ആയുഷ് ബഡോനിയുടെയും മികവിലാണ് മികച്ച സ്കോർ നേടിയത്. സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി ടി നടരാജൻ, വാഷിങ്ടൺ സുന്ദർ, റൊമാറിയോ ഷെപ്പേർഡ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.
ഏപ്രിൽ ഏഴിന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ അടുത്ത മത്സരം. ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ അടുത്ത മത്സരം.