ഇന്ത്യൻ പ്രീമിയർ ലീഗിലെ വിക്കറ്റ് വേട്ടയിൽ ഇനി ഡ്വെയ്ൻ ബ്രാവോ ഒന്നാമൻ. മുൻ മുംബൈ ഇന്ത്യൻസ് പേസർ ലസിത് മലിംഗയെ പിന്നിലാക്കിയാണ് ഡ്വെയ്ൻ ബ്രാവോ ഒന്നാമതെത്തിയത്.
ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ ദീപക് ഹൂഡയെ പുറത്താക്കിയാണ് വിക്കറ്റ് വെട്ടയിൽ മലിംഗയെ ബ്രാവോ മറികടന്നത്. 122 മത്സരങ്ങളിൽ നിന്നും 170 വിക്കറ്റാണ് ലസിത് മലിംഗ നേടിയിരുന്നത്. ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി മാത്രമാണ് മലിംഗ കളിച്ചിട്ടുള്ളത്. ഐ പി എല്ലിലെ തൻ്റെ 153 ആം മത്സരത്തിലാണ് ബ്രാവോ മലിംഗയെ പിന്നിലാക്കിയത്.
ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി അരങ്ങേറ്റം കുറിച്ച ബ്രാവോ സി എസ് കെയ്ക്കും മുംബൈയ്ക്കുമൊപ്പം മുൻ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ലയൺസിന് വേണ്ടിയും കളിച്ചിട്ടുണ്ട്.
166 വിക്കറ്റ് നേടിയ അമിത് മിശ്ര, 157 വിക്കറ്റ് നേടിയ പിയൂഷ് ചൗള, 150 വിക്കറ്റ് നേടിയ ഹർഭജൻ സിങ് എന്നിവരാണ് ബ്രാവോയ്ക്കും മലിംഗയ്ക്കും പുറകിലുള്ളത്. ആക്ടീവ് ബൗളർമാരിൽ 145 വിക്കറ്റ് നേടിയ രവിചന്ദ്രൻ അശ്വിൻ, 144 വിക്കറ്റ് നേടിയ സുനിൽ നരെയ്ൻ, 143 വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാർ, 142 വിക്കറ്റ് യുസ്വെന്ദ്ര ചഹാൽ എന്നിവരാണ് ബ്രാവോയ്ക്ക് പുറകിലുള്ളത്.
T20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറും ഡ്വെയ്ൻ ബ്രാവോയാണ്. 523 മത്സരങ്ങളിൽ നിന്നും 574 വിക്കറ്റ് ബ്രാവോ നേടിയിട്ടുണ്ട്.