ഇന്ത്യൻ പ്രീമിയർ ലീഗ് 2022 സീസണിലെ മൂന്നാം മത്സരത്തിൽ ആർ സീ ബിയ്ക്കെതിരെ പഞ്ചാബ് കിങ്സിന് തകർപ്പൻ വിജയം. മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 206 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം 19 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നു. അവസാന ഓവറുകളിൽ തകർത്തടിച്ച വെസ്റ്റിൻഡീസ് താരം ഒഡിയൻ സ്മിത്തിൻ്റെ മികവിലാണ് തകർപ്പൻ വിജയം പഞ്ചാബ് നേടിയത്.
മികച്ച തുടക്കമാണ് മായങ്ക് അഗർവാളും ശിഖാർ ധവാനും പഞ്ചാബിന് സമ്മാനിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 7 ഓവറിൽ 71 റൺസ് ഇരുവരും കൂട്ടിചേർത്തു. ക്യാപ്റ്റൻ അഗർവാൾ 32 റൺസ് നേടി പുറത്തായപ്പോൾ ശിഖാർ ധവാൻ 29 പന്തിൽ 43 റൺസ് നേടി പുറത്തായി. വിക്കറ്റ് കീപ്പർ രാജപക്സ 22 പന്തിൽ 43 റൺസും ലിയാം ലിവിങ്സ്റ്റൺ 10 പന്തിൽ 19 റൺസും നേടി പുറത്തായി. 8 പന്തിൽ ഒരു ഫോറും 3 സിക്സുമടക്കം 25 റൺസ് നേടിയ ഒഡിയൻ സ്മിത്ത് അവസാന ഓവറുകളിൽ തകർത്തടിച്ചതോടെ പഞ്ചാബ് കിങ്സ് വിജയലക്ഷ്യം അനായാസം മറികടന്നു. ഷാരൂഖ് ഖാൻ 20 പന്തിൽ 24 റൺസ് നേടി പുറത്താകാതെ നിന്നു.
ആർ സീ ബിയ്ക്ക് ബൗളർമാർ ആർക്കും തന്നെ മികവ് പുലർത്താൻ സാധിച്ചില്ല. സിറാജ് രണ്ട് വിക്കറ്റ് നേടിയെങ്കിലും നാലോവറിൽ 59 റൺസ് വഴങ്ങി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 57 പന്തിൽ 3 ഫോറും 7 സിക്സുമടക്കം 88 റൺസ് നേടിയ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിൻ്റെയും 29 പന്തിൽ 41 റൺസ് നേടിയ വിരാട് കോഹ്ലിയുടെയും 14 പന്തിൽ 3 ഫോറും 3 സിക്സുമടക്കം 32 റൺസ് നേടിയ ദിനേശ് കാർത്തിക്കിൻ്റെയും മികവിലാണ് നിശ്ചിത 29 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് നേടിയത്.
മാർച്ച് 30 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ആർ സീ ബിയുടെ അടുത്ത മത്സരം. ഏപ്രിൽ ഒന്നിന് കൊൽക്കത്തയ്ക്കെതിരെ തന്നെയാണ് പഞ്ചാബിൻ്റെയും അടുത്ത മത്സരം.