വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് 17 റൺസിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 185 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടാനെ സാധിച്ചുള്ളൂ. വിജയത്തോടെ ടി20 പരമ്പരയും രോഹിത് ശർമ്മയും കൂട്ടരും തൂത്തുവാരി.
185 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റിൻഡീസിന് വേണ്ടി 47 പന്തിൽ 61 റൺസ് നേടിയ നിക്കോളാസ് പൂറനും 14 പന്തിൽ 25 റൺസ് നേടിയ റോവ്മാൻ പോവലും 21 പന്തിൽ 29 റൺസ് നേടിയ റോമാരിയോ ഷെപ്പാർഡും മാത്രമെ തിളങ്ങിയുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി ഹർഷൽ പട്ടേൽ നാലോവറിൽ 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ദീപക് ചഹാർ 15 റൺസ് വഴങ്ങി രണ്ട് വിക്കറ്റും വെങ്കടേഷ് അയ്യർ 2.1 ഓവറിൽ 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റും ഷാർദുൽ താക്കൂർ നാലോവറിൽ 33 റൺസ് വഴങ്ങി രണ്ട് വിക്കറ്റും നേടി.
നേരത്തേ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സൂരുകുമാർ യാദവിൻ്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് മികച്ച സ്കോർ നേടിയത്. 31 പന്തിൽ ഒരു ഫോറും 7 സിക്സുമടക്കം 65 റൺസ് നേടിയാണ് പുറത്തായത്. 19 പന്തിൽ പുറത്താകാതെ 4 ഫോറും 2 സിക്സുമടക്കം 35 റൺസ് നേടിയ വെങ്കടേഷ് അയ്യർ സൂര്യകുമാർ യാദവിന് മികച്ച പിന്തുണ നൽകി. അവസാന അഞ്ചോവറിൽ മാത്രം 86 റൺസാണ് ഇരുവരും അടിച്ചുകൂട്ടിയത്.
വിജയത്തോടെ ടി20 പരമ്പര 3-0 ന് ഇന്ത്യ സ്വന്തമാക്കി. നേരത്തേ ആദ്യ മത്സരത്തിൽ 6 വിക്കറ്റിനും രണ്ടാം മത്സരത്തിൽ 8 റൺസിനും ഇന്ത്യ വിജയിച്ചിരുന്നു.