വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലെ വിജയത്തോടെ ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. മത്സരത്തിലെ വിജയത്തോടെ പരമ്പര 3-0 ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇതിനുപുറകെയാണ് നീണ്ട ആറ് വർഷങ്ങൾക്ക് ശേഷം ഇന്ത്യ ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയത്.
മത്സരത്തിൽ 17 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയർത്തിയ 185 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. 47 പന്തിൽ 61 റൺസ് നേടിയ നിക്കോളാസ് പൂരൻ, 25 റൺസ് നേടിയ റോവ്മാൻ പോവൽ, 29 റൺസ് നേടിയ ഷെപ്പാർഡ് എന്നിവർ മാത്രമാണ് വെസ്റ്റിൻഡീസിന് വേണ്ടി തിളങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി ഹർഷൽ പട്ടേൽ നാലോവറിൽ 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ദീപക് ചഹാർ, വെങ്കടേഷ് അയ്യർ, ഷാർദുൽ താക്കൂർ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
ഇംഗ്ലണ്ടിനെ പിന്നിലാക്കിയാണ് ഇന്ത്യ ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഇതിനുമുൻപ് 2016 തുടക്കത്തിൽ എം എസ് ധോണി ക്യാപ്റ്റനായിരിക്കെയാണ് ഇന്ത്യ ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയത്. 2017 മുതൽ 2021 വരെ 50 ടി20 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചിരുന്നുവെങ്കിലും ഇന്ത്യയെ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിരുന്നില്ല.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സൂര്യകുമാർ യാദവിൻ്റെയും വെങ്കടേഷ് അയ്യരുടെയും മികവിലാണ് മികച്ച സ്കോർ നേടിയത്. സൂര്യകുമാർ യാദവ് 31 പന്തിൽ 65 റൺസ് നേടി പുറത്തായപ്പോൾ വെങ്കടേഷ് അയ്യർ 19 പന്തിൽ പുറത്താകാതെ 35 റൺസ് നേടി. സൂര്യകുമാർ യാദവാണ് പ്ലേയർ ഓഫ് ദി മാച്ചും പ്ലേയർ ഓഫ് ദി സിരീസും.