Skip to content

തകർത്തടിച്ച് ഹിറ്റ്മാൻ, അരങ്ങേറ്റത്തിൽ തിളങ്ങി രവി ബിഷ്ണോയ്, ആദ്യ ടി20 യിൽ ഇന്ത്യയ്ക്ക് വിജയം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക്  6 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 158 റൺസിൻ്റെ വിജയലക്ഷ്യം 18.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

( Picture Source : BCCI )

ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ തുടക്കമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ നൽകിയത്. 19 പന്തിൽ 4 ഫോറും മൂന്ന് സിക്സുമടക്കം 40 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. എന്നാൽ രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പൺ ചെയ്ത ഇഷാൻ കിഷന് മികവ് പുറത്തെടുക്കാൻ സാധിച്ചില്ല. 42 പന്തുകൾ നേരിട്ട ഇഷാൻ കിഷൻ 35 റൺസ് മാത്രം നേടിയാണ് പുറത്തായത്. 13 പന്തിൽ 17 റൺസ് നേടിയ വിരാട് കോഹ്ലിയും 8 റൺസ് നേടിയ റിഷഭ് പന്തും പുറത്തായ ശേഷം സൂര്യകുമാർ യാദവും വെങ്കടേഷ് അയ്യരുമാണ് ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചത്.

( Picture Source : BCCI )

സൂര്യകുമാർ യാദവ് 18 പന്തിൽ 34 റൺസും വെങ്കടേഷ് അയ്യർ 13 പന്തിൽ 24 റൺസും നേടി പുറത്താകാതെ നിന്നു. നാലോവറിൽ 14 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയ റോസ്റ്റൻ ചേസ് മാത്രമാണ് വിൻഡീസ് ബൗളർമാരിൽ തിളങ്ങിയത്.

( Picture Source : BCCI )

നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 43 പന്തിൽ 4 ഫോറും അഞ്ച് സിക്സുമടക്കം 61 റൺസ് നേടിയ നിക്കോളാസ് പൂരൻ്റെ മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്. ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ് 19 പന്തിൽ പുറത്താകാതെ 24 റൺസ് നേടി.

( Picture Source : BCCI )

ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റക്കാരൻ രവി ബിഷ്ണോയി നാലോവറിൽ 17 റൺസ് വഴങ്ങി രണ്ട് വിക്കറ്റും ഹർഷൽ പട്ടേൽ 37 റൺസ് വഴങ്ങി രണ്ട് വിക്കറ്റും ദീപക് ചഹാർ, ഭുവനേശ്വർ കുമാർ, യുസ്വെന്ദ്ര ചഹാൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഇന്ത്യ 1-0 ന് മുൻപിലെത്തി. ഫെബ്രുവരി 18 നാണ് പരമ്പരയിലെ രണ്ടാം മത്സരം.

( Picture Source : BCCI )