ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയായ ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം. ജോഷ് ഹേസൽവുഡിൻ്റെയും ആദം സാംപയുടെയും തകർപ്പൻ ബൗളിങ് മികവിലാണ് അനായാസ വിജയം ലോക ടി20 ചാമ്പ്യന്മാർ സ്വന്തമാക്കിയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടിയിരുന്നു. തുടർന്ന് ശ്രീലങ്കൻ ഇന്നിങ്സ് മഴതടസ്സപെടുത്തിയതോടെ മത്സരം 19 ഓവറാക്കി ചുരുക്കുകയും വിജയലക്ഷ്യം 143 റൺസായി പുനർ നിശ്ചയിക്കുകയും ചെയ്തു. എന്നാൽ 19 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് നേടാൻ മാത്രമേ സന്ദർശകർക്ക് സാധിച്ചുള്ളൂ. 37 പന്തിൽ 36 റൺസ് നേടിയ നിസംഗയും 16 പന്തിൽ 25 റൺസ് നേടിയ ദിനേശ് ചാന്ദിമലും മാത്രമേ ശ്രീലങ്കൻ നിരയിൽ അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുള്ളൂ.
ഓസ്ട്രേലിയക്ക് വേണ്ടി ജോഷ് ഹേസൽവുഡ് നാലോവറിൽ 12 റൺസ് വഴങ്ങി നാല് വിക്കറ്റും ആദം സാംപ നാലോവറിൽ 18 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും പാറ്റ് കമ്മിൻസ് ഒരു വിക്കറ്റും നേടി.
നേരത്തേ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ 41 പന്തിൽ 53 റൺസ് നേടിയ ബെൻ മക്ഡർമോട്ട്, 17 പന്തിൽ 30 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസ് എന്നിവരാണ് പൊരുതാവുന്ന സ്‌കോറിൽ എത്തിച്ചത്. ശ്രീലങ്കയ്ക്ക് വേണ്ടി ഹസരങ്ക മൂന്ന് വിക്കറ്റും, കരുണരത്നെ, ഫെർണാണ്ടോ, ചമീര എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.