വെസ്റ്റിഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് 96 റൺസിൻ്റെ അനായാസ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 266 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 37.1 ഓവറിൽ 169 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര തൂത്തുവാരി.
266 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസിന് വേണ്ടി 18 പന്തിൽ 36 റൺസ് നേടിയ ഒഡിയൻ സ്മിത്തും 34 റൺസ് നേടിയ ക്യാപ്റ്റൻ നിക്കോളാസ് പൂരനും മാത്രമേ അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് സിറാജും പ്രസീദ് കൃഷ്ണയും മൂന്ന് വിക്കറ്റ് വീതവും ദീപക് ചഹാർ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശ്രേയസ് അയ്യരുടെയും റിഷഭ് പന്തിൻ്റെയും അർധസെഞ്ചുറി മികവിലാണ് തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം മികച്ച സ്കോർ നേടിയത്. ഒരു ഘട്ടത്തിൽ 43 റൺസിന് മൂന്ന് വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടപെട്ടിരുന്നു. നാലാം വിക്കറ്റിൽ 110 റൺസ് അയ്യരും പന്തും കൂട്ടിച്ചേർത്തു. റിഷഭ് പന്ത് 54 പന്തിൽ 56 റൺസ് നേടി പുറത്തായപ്പോൾ ശ്രേയസ് അയ്യർ 111 പന്തിൽ 80 റൺസ് നേടി പുറത്തായി.
34 പന്തിൽ 33 റൺസ് നേടിയ വാഷിങ്ടൺ സുന്ദറും 38 പന്തിൽ 38 റൺസ് നേടിയ ദീപക് ചഹാറും അവസാന ഓവറുകളിൽ മികവ് പുലർത്തിയതോടെയാണ് ഇന്ത്യൻ സ്കോർ 250 കടന്നത്. വെസ്റ്റിഡീസിന് വേണ്ടി ജേസൺ ഹോൾഡർ 34 റൺസ് വഴങ്ങി നാല് വിക്കറ്റും അൽസാരി ജോസഫ്, ഹെയ്ഡൻ വാൽഷ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.
വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0 ന് ഇന്ത്യ സ്വന്തമാക്കി. ഫെബ്രുവരി 16 നാണ് ടി20 പരമ്പര ആരംഭിക്കുന്നത്.