ഐസിസി ടി20 ലോകകപ്പിലെ അവസാന മത്സരത്തിൽ നമീബിയക്കെതിരെ ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ വിജയം. മത്സരത്തിൽ നമീബിയ ഉയർത്തിയ 133 റൺസിന്റെ വിജയലക്ഷ്യം 15.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.
മികച്ച തുടക്കമാണ് രോഹിത് ശർമ്മയും കെ എൽ രാഹുലും ഇന്ത്യയ്ക്ക് നൽകിയത്. 86 റൺസ് ഇരുവരും ഓപ്പണിങ് കൂട്ടുകെട്ടിൽ ഇരുവരും കൂട്ടിച്ചേർത്തു. രോഹിത് ശർമ്മ 37 പന്തിൽ 7 ഫോറും 2 സിക്സുമടക്കം 56 റൺസ് നേടിയപ്പോൾ കെ എൽ രാഹുൽ 36 പന്തിൽ 4 ഫോറും 2 സിക്സുമടക്കം 54 റൺസും സൂര്യകുമാർ യാദവ് 19 പന്തിൽ 25 റൺസും നേടി പുറത്താകാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത നമീബിയയെ നാലോവറിൽ 16 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും നാലോവറിൽ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ രവിചന്ദ്രൻ അശ്വിനുമാണ് കുറഞ്ഞ സ്കോറിൽ ഒതുക്കിയത്. ജസ്പ്രീത് ബുംറ നാലോവറിൽ 19 റൺസ് വഴങ്ങി 2 വിക്കറ്റ് നേടി.
ടൂർണമെന്റിൽ ആദ്യ രണ്ട് മത്സരങ്ങളിൽ പാകിസ്ഥാനോടും ന്യൂസിലാൻഡിനോടും പരാജയപെട്ട ഇന്ത്യ പിന്നീടുള്ള മത്സരങ്ങളിൽ അഫ്‌ഗാനിസ്ഥാനെതിരെയും സ്കോട്ലൻഡിനെതിരെയും ആധികാരികവിജയം നേടിയിരുന്നു. 9 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഐസിസി ടൂർണമെന്റിലെ നോകൗട്ടിൽ പ്രവേശിക്കാതെ ഇന്ത്യ പുറത്താകുന്നത്.