ഐസിസി ടി20 ലോകകപ്പിൽ സ്കോട്ലൻഡിനെ തകർത്തുതരിപ്പണമാക്കി സെമിഫൈനൽ പ്രതീക്ഷകൾ നിലനിർത്തി ഇന്ത്യ. മത്സരത്തിൽ 85 റൺസിൽ സ്കോട്ലൻഡിനെ ചുരുക്കികെട്ടിയ ഇന്ത്യ 86 റൺസിന്റെ വിജയലക്ഷ്യം 6.3 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. വമ്പൻ വിജയത്തോടെ അഫ്‌ഗാനിസ്ഥാന്റെയും ന്യൂസിലാൻഡിന്റെയും നെറ്റ് റൺറേറ്റ് ഇന്ത്യ മറികടന്നു.
അഫ്‌ഗാനിസ്ഥാന്റെ നെറ്റ് റൺറേറ്റ് മറികടക്കാൻ 7.1 ഓവറിലും ന്യൂസിലാൻഡിന്റെ നെറ്റ് റൺറേറ്റ് മറികടക്കുവാൻ 8.5 ഓവറിലുമാണ് ഇന്ത്യയ്ക്ക് ജയിക്കേണ്ടിയിരുന്നത് എന്നാൽ രോഹിത് ശർമ്മയും കെ എൽ രാഹുലും തകർത്തടിച്ചതോടെ വിജയലക്ഷ്യം 6.3 ഓവറിൽ ഇന്ത്യ മറികടന്നു. രോഹിത് ശർമ്മ 16 പന്തിൽ 5 ഫോറും ഒരു സിക്സുമടക്കം 30 റൺസും കെ എൽ രാഹുൽ 19 പന്തിൽ 6 ഫോറും 3 സിക്സുമടക്കം 50 റൺസ് നേടി. ക്യാപ്റ്റൻ വിരാട് കോഹ്ലി 2 റൺസും സൂര്യകുമാർ യാദവ് 6 റൺസും നേടി പുറത്താകാതെ നിന്നു. വിജയത്തോടെ പോയിന്റ് ടേബിളിൽ അഫ്‌ഗാനിസ്ഥാനെ പിന്നിലാക്കി ഇന്ത്യ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത സ്കോട്ലൻഡിനെ നാലോവറിൽ 15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയുടെയും മൂന്നോവറിൽ 15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ മൊഹമ്മദ് ഷാമിയുടെയും 10 റൺസ് വഴങ്ങി 2 വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയുടെയും മികവിലാണ് ഇന്ത്യ ചുരുക്കികെട്ടിയത്.
അന്താരാഷ്ട്ര ടി20യിലെ തന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് മത്സരത്തിൽ ജഡേജ പുറത്തെടുത്തത്. രവിചന്ദ്രൻ അശ്വിൻ ഒരു വിക്കറ്റ് നേടി. വെറും നാല് ബാറ്റർമാർ മാത്രമാണ് സ്കോട്ലൻഡ് നിരയിൽ രണ്ടക്കം കടന്നത്. നവംബർ എട്ടിന് നമീബിയക്കെതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം.
നവംബർ ഏഴിന് നടക്കുന്ന മത്സരത്തിൽ അഫ്‌ഗാനിസ്ഥാൻ ന്യൂസിലാൻഡിനെ പരാജയപെടുത്തിയാൽ മാത്രമേ ഇന്ത്യയ്ക്ക് സെമിഫൈനലിൽ പ്രവേശിക്കാൻ സാധിക്കൂ. നവംബർ ഏഴിനാണ് അഫ്‌ഗാനിസ്ഥാനും ന്യൂസിലാൻഡും തമ്മിലുള്ള പോരാട്ടം നടക്കുന്നത്.