ഇന്ത്യൻ ടീമിന്റെ സെലക്ഷൻ രീതികൾ കാലഹരണപ്പെട്ടതാണെന്ന വിമർശനവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇന്ത്യ ഇംഗ്ലണ്ടിന്റെ പാത പിന്തുടരണമെന്നും വ്യക്തിഗതതിൽ ടീം കൂടുതൽ കേന്ദ്രീകരിക്കരുതെന്നും ആകാശ് ചോപ്ര പറഞ്ഞു.
അന്താരാഷ്ട്ര ടി20യിൽ ഇംഗ്ലണ്ടിന് വേണ്ടി 32 മത്സരങ്ങളിൽ 35.72 ശരാശരിയിൽ 893 റൺസ് ജോ റൂട്ട് നേടിയിട്ടുണ്ട്, എന്നാൽ ഈ മികച്ച റെക്കോർഡ് ഉണ്ടായിട്ടും കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലായിരുന്നിട്ടും ഇംഗ്ലണ്ട് ടി20 ടീമിലേക്ക് ജോ റൂട്ടിനെ പരിഗണിച്ചിരുന്നില്ല. ഇതേ പാതതന്നെ ഇന്ത്യ തുടരുണമെന്നും ലിമിറ്റഡ് ഓവർ സ്‌പെഷ്ലിസ്റ്റുകളെ മാത്രം ടി20 ടീമിൽ ഉൾപ്പെടുത്തണമെന്നും ആകാശ് ചോപ്ര പറഞ്ഞു.
” ഈ ടീം ഒരു2 ഫിലോസഫിയുമാണ് മുൻപോട്ട് പോകുന്നത്, ഇംഗ്ലണ്ടിന് വ്യക്തമായ പദ്ധതികളുണ്ട്, അവർ നൽകുന്ന മുൻഗണനകൾ വളരെ വ്യക്തമാണ്, മറ്റു ടീമുകളും അതേ ദിശയിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. നാറ്റ്വെസ്റ്റ് ടി20 ബ്ലാസ്റ്റിലെയും കൗണ്ടി ക്രിക്കറ്റിലെയും ഹൻഡ്രഡ് ലീഗിലെയും പ്രകടനം മുൻനിർത്തിയാണ് അവർ ഓൾറൗണ്ടർമാരെ ടീമിൽ തിരഞ്ഞെടുത്തത്. ഈ ഫോർമാറ്റിൽ വേണ്ടതുപോലെ വൈറ്റ് ബോൾ കളിക്കാരെ മാത്രമാണ് അവർ ടീമിൽ ഉൾപ്പെടുത്തിയത്. ” ആകാശ് ചോപ്ര പറഞ്ഞു.
” ടെസ്റ്റ് മത്സരങ്ങളിലെ പ്രകടനങ്ങൾ അതിനി എത്രത്തോളം മികച്ചതാണെങ്കിലും അവർ പരിഗണന നൽകിയിട്ടില്ല. ജോ റൂട്ടിന്റെ കാര്യം നോക്കൂ, ജോ റൂട്ട് ഒരു ഇന്ത്യക്കാരൻ ആയിരുന്നെങ്കിൽ അവൻ ഇന്ത്യൻ ടി20 ടീമിന്റെ ഭാഗമാകില്ലയെന്ന് നിങ്ങൾ കരുതുന്നുണ്ടോ, സ്‌ട്രൈക്ക് റേറ്റിൽ 125 മാത്രമാണെങ്കിൽ പോലും അവൻ ഇന്ത്യൻ ടീമിന്റെ ഭാഗമായേനെയെന്ന് എനിക്ക് രേഖാമൂലം എഴുതിതരാനാകും. ഒരുപക്ഷേ അവൻ ടീമിന്റെ ക്യാപ്റ്റനുമായേനെ. ഇതാണ് ഇന്ത്യയുടെ കാര്യം, ഇംഗ്ലണ്ട് അങ്ങനെയല്ല ചിന്തിക്കുന്നത്. ” ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.
ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് ഏകദിന റാങ്കിങിൽ ന്യൂസീലൻഡിന് പുറകിൽ രണ്ടാം സ്ഥാനത്തുള്ളത്. ഈ ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളിലും ആധികാരിക വിജയമാണ് ഇംഗ്ലണ്ട് നേടിയത്.