ജോസ് ബട്ട്ലറുടെ തകർപ്പൻ സെഞ്ചുറി മികവിൽ ശ്രീലങ്കയെ 26 റൺസിന് പരാജയപെടുത്തി മോർഗനും കൂട്ടരും. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 164 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 19 ഓവറിൽ 137 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. ഈ ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ തുടർച്ചയായ നാലാം വിജയമാണിത്.
ആദ്യ ഇന്നിങ്സിലെ അവസാന പന്തിൽ സിക്സ് പായിച്ചുകൊണ്ടാണ് 67 പന്തിൽ നിന്നും ബട്ട്ലർ സെഞ്ചുറി പൂർത്തിയാക്കിയത്. 67 പന്തിൽ 6 ഫോറും 6 സിക്സുമടക്കം 101 റൺസ് ജോസ് ബട്ട്ലർ അടിച്ചുകൂട്ടി. അന്താരാഷ്ട്ര ടി20യിലെ ജോസ് ബട്ട്ലറുടെ ആദ്യ സെഞ്ചുറി കൂടിയാണിത്. ജോസ് ബട്ട്ലർക്കൊപ്പം 36 പന്തിൽ ഒരു ഫോറും മൂന്ന് സിക്സുമടക്കം 40 റൺസ് നേടിയ ക്യാപ്റ്റൻ ഓയിൻ മോർഗനും മികവ് പുലർത്തി. ഇരുവരുടെയും ബാറ്റിങ് മികവിൽ നിശ്ചിത 20 ഓവറിൽ 163 റൺസ് ഇംഗ്ലണ്ട് നേടി.
മറുപടി ബാറ്റിങിനിറങ്ങിയ ശ്രീലങ്കയ്ക്ക് 19 ഓവറിൽ 137 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടപെട്ടു. ഇംഗ്ലണ്ടിന് വേണ്ടി ആദിൽ റഷീദ് നാലോവറിൽ 19 റൺസ് വഴങ്ങി 2 വിക്കറ്റും ക്രിസ് ജോർദാൻ 24 റൺസ് 2 വിക്കറ്റും മൊയിൻ അലി 15 റൺസ് വഴങ്ങി 2 വിക്കറ്റും ക്രിസ് വോക്‌സ്, ലിവിങ്സ്റ്റൺ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ തുടർച്ചയായ നാലാം വിജയമാണിത്. നേരത്തെ വെസ്റ്റിൻഡീസ്, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നീ ടീമുകളെ ഇംഗ്ലണ്ട് പരാജയപെടുത്തിയിരുന്നു.
നവംബർ ആറിന് സൗത്താഫ്രിക്കയ്ക്കെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇംഗ്ലണ്ടിന്റെ അവസാന മത്സരം. നവംബർ നാലിന് വെസ്റ്റിൻഡീസിനെതിരെയാണ് ശ്രീലങ്കയുടെ അവസാന മത്സരം.