ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയെ പാകിസ്ഥാൻ നന്നായി നേരിട്ടതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ പാകിസ്ഥാൻ താരം സൽമാൻ ബട്ട്. വരുൺ ചക്രവർത്തിയുടെ ബൗളിങ് പാകിസ്ഥാന് മിസ്റ്ററിയല്ലയെന്നും ഇത്തരത്തിലുള്ള ബൗളിങ് നേരിട്ടുകൊണ്ടാണ് പാകിസ്ഥാൻ തെരുവുകളിലെ കുട്ടികൾ വളരുന്നതെന്നും സൽമാൻ ബട്ട് പറഞ്ഞു.
ഐ പി എല്ലിലെയും ആഭ്യന്തര ക്രിക്കറ്റിലെയും തകർപ്പൻ പ്രകടനത്തോടെയാണ് വരുൺ ചക്രവർത്തി ഇന്ത്യൻ ടീമിലെത്തിയത്, ഈ ഐ പി എൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈസേഴ്‌സ് ഫൈനലിൽ പ്രവേശിച്ചതിൽ നിർണായക പങ്ക് താരം വഹിച്ചിരുന്നു . ഐ പി എല്ലിൽ 31 മത്സരങ്ങളിൽ 36 വിക്കറ്റുകൾ നേടിയ വരുൺ ചക്രവർത്തിയുടെ നാലാമത്തെ മാത്രം അന്താരാഷ്ട്ര മത്സരമാണിത് അടുത്ത മത്സരങ്ങളിൽ താരം മികവ് പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകരുള്ളത്.
” വരുൺ ചക്രവർത്തി മിസ്റ്ററി സ്പിന്നർ ആയിരിക്കാം, എന്നാൽ അവൻ ഞങ്ങൾക്ക് അത്ഭുതമല്ല. പാകിസ്ഥാനിൽ കുട്ടികൾ ഒരുപാട് ടേപ്പ് ബോൾ ക്രിക്കറ്റ് കളിക്കും. സ്ട്രീറ്റ് ക്രിക്കറ്റിൽ പാകിസ്ഥാനിലെ എല്ലാ കുട്ടികളും ഇത്തരത്തിൽ ഫിംഗർ കൊണ്ടുള്ള ട്രിക്കുകളും വ്യത്യസ്ത വാരിയേഷനുമുള്ള ബൗളിങ് നേരിടുന്നവരാണ്. ”
” കരിയറിന്റെ തുടക്കത്തിൽ ശ്രീലങ്കൻ സ്പിന്നർ അജന്ത മെൻഡിസും മിസ്റ്ററി ബൗളിങിലൂടെ ഒരുപാട് ടീമുകളെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. എന്നാൽ പാകിസ്ഥാനെതിരായ അവന്റെ റെക്കോർഡ് മികച്ചതല്ല. കുറച്ചുനാളുകൾക്ക് ശേഷം ഇന്ത്യയ്ക്കെതിരെ ശ്രീലങ്ക അവനെ കളിപ്പിക്കാതായി. ഇത്തരം ബൗളർമാരിൽ യാതൊരു മിസ്റ്ററിയും ഞങ്ങൾ കണ്ടിട്ടില്ല. കാരണം ഇത്തരത്തിലുള്ള ബൗളർമാരെ നേരിട്ടുകൊണ്ടാണ് ഞങ്ങൾ വളരുന്നത്. ” സൽമാൻ ബട്ട് പറഞ്ഞു.
” പാകിസ്ഥാനെതിരെ ഇന്ത്യ ഇനിയും വരുൺ ചക്രവർത്തിയെ കളിപ്പിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെ ചെയ്താൽ റിസൽട്ട് ഇതുതന്നെയാകും. ഇന്ത്യൻ അനലിസ്റ്റ് ആരായികൊള്ളട്ടെ ക്രിക്കറ്റിൽ മിസ്റ്ററി സ്പിൻ അവതരിപ്പിച്ച മെൻഡിസിന്റെ പാകിസ്ഥാനെതിരായ റെക്കോർഡ് അദ്ദേഹത്തിന് അറിയില്ലെന്ന് തോന്നുന്നു. ” സൽമാൻ ബട്ട് കൂട്ടിച്ചേർത്തു.