പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലെ ജയത്തോടെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം സീസണിൽ പ്ലേ ഓഫ് ഉറപ്പിക്കുന്ന മൂന്നാമത്തെ ടീമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 6 റണ്‍സിന് പഞ്ചാബിനെ പരാജയപ്പെടുത്തിയതോടെയാണ് ടൂര്‍ണമെന്‍റില്‍ ബാംഗ്ലൂർ പ്ലേ ഓഫിലേക്ക് കടക്കുന്നത്. ആര്‍.സി.ബി ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. പതിവുപോലെത്തന്നെ മികച്ച തുടക്കമാണ് നായകന്‍ കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് നല്‍കിയത്.
91 റണ്‍സ് വരെ വിക്കറ്റ് നഷ്ടമല്ലാതെ യാത്ര തുടര്‍ന്ന പഞ്ചാബിന് പെട്ടന്ന് വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. മായങ്ക് 57 റണ്‍സും രാഹുല്‍ 39 റണ്‍സും നേടി. മൂന്ന് വിക്കറ്റുകള്‍ നേടിയ യുസ്വേന്ദ്ര ചഹലാണ് പഞ്ചാബിന്‍റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് വില്ലനായത്. ഷഹബാസ് അഹമദ്, ഗാര്‍ട്ടന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി. പരാജയത്തോടെ പഞ്ചാബിന് പ്ലേ ഓഫ് ഒരു വിദൂര സാധ്യത മാത്രമായി.
പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകൾ ഏറെകുറെ തകർത്തതിന് പിന്നാലെ കോഹ്ലി ഒരു പഴയ കണക്ക് കൂടി വീട്ടിയിരിക്കുകയാണ്. ഈ സീസണിലെ ആദ്യ പാദത്തിൽ ബാംഗ്ലൂരിനെ 34 റൺസിന് പരാജയപ്പെടുത്തിയതിന് പിന്നാലെ പഞ്ചാബ് കോഹ്ലിക്കും കൂട്ടർക്കും എതിരെ ട്രോളുമായി എത്തിയിരുന്നു. ഡഗ് ഔട്ടിൽ കോഹ്ലി സങ്കടത്തോടെ മൗനത്തിൽ ഇരിക്കുന്ന ഫോട്ടോ പങ്കുവെച്ച് ഇവിടെ എല്ലാം സമാധാനമാണ് എന്ന കുറിപ്പുമായി പഞ്ചാബ് ട്വിറ്ററിൽ എത്തുകയായിരുന്നു അന്ന്.
നിർണായക മത്സരത്തിൽ പഞ്ചാബിനെ പരാജയപ്പെടുത്തി ഡ്രസിങ് റൂമിൽ എത്തിയ കോഹ്ലി ‘ശാന്തി’ എന്ന വാക്ക് പറഞ്ഞു കൊണ്ടായിരുന്നു തിരിച്ചു ട്രോളിയത്. ബാംഗ്ലൂർ ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു.
നേരത്തെ ബാംഗ്ലൂരിനായി മാക്‌സ്‌വെല്‍ 33 പന്തില്‍ നിന്നും 57 റണ്‍സ് നേടിയപ്പോള്‍ ആര്‍സിബി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി.
https://twitter.com/akakrcb6/status/1444890534154149900?s=19
https://twitter.com/KollyfiedGal/status/1444663670131154949?s=19
https://twitter.com/RCBTweets/status/1444867371206778881?s=19
മികച്ച തുടക്കത്തിന് ശേഷമാണ് ബാംഗ്ലൂരിന് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെടുന്നത്. ദേവ്‌ദത്ത് പടിക്കല്‍ വിരാട് കോഹ്‌ലി എന്നിവരുടെ ഓപ്പണിങ് കൂട്ടുകെട്ട് തകര്‍ത്ത് പന്തെറിഞ്ഞുതുടങ്ങിയ ഹെന്റിക്‌സാണ് ബാഗ്ലൂരിനെ തകര്‍ത്തത്. കോഹ്‌ലി 25 റണ്‍സും ദേവ്‌ദത്ത് പടിക്കല്‍ 40 റണ്‍സും നേടിയപ്പോള്‍ ഹെന്റിക്‌സ് നാല് ഓവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റുകള്‍ നേടി.