യു എ ഇ യിൽ നടക്കുന്ന ടി20 ലോകകപ്പിലും ഐ പി എല്ലിലും കളിച്ചേക്കില്ലെന്ന സൂചന നൽകി ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. താൻ ടെസ്റ്റ് ക്രിക്കറ്റിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും ആഷസ് പരമ്പരയ്ക്ക് മുൻപ് പൂർണ്ണമായും ഫിറ്റ്നസ് കണ്ടെത്തുന്നതിനായി ടി20 ലോകകപ്പിൽ നിന്നും താൻ പിന്മാറിയേക്കുമെന്നും സ്മിത്ത് പറഞ്ഞു.
കൈമുട്ടിനേറ്റ പരിക്ക് മൂലം ഓസ്‌ട്രേലിയയുടെ ബംഗ്ലാദേശ്, വെസ്റ്റിൻഡീസ് പര്യടനങ്ങളിൽ നിന്നും സ്റ്റീവ് സ്മിത്ത് പിന്മാറിയിരുന്നു. ഇന്ത്യയിൽ നടത്തേണ്ടിയിരുന്ന ടി20 ലോകകപ്പ് കോവിഡ് പ്രതിസന്ധികളെ തുടന്നാണ് യു എ ഇയിലേക്ക് മാറ്റിയത്. ഒക്ടോബർ നവംബർ മാസങ്ങളിലായാണ് ഐസിസി ടി20 ലോകകപ്പ് നടക്കുന്നത്. ഡിസംബറിലാണ് ആഷസ് പരമ്പര ആരംഭിക്കുന്നത്.
” ടി20 ലോകകപ്പിനായി ഇനിയുമേറെ സമയമുണ്ട്. എനിക്കിപ്പോൾ കുഴപ്പമൊന്നുമില്ല, എന്നാൽ മന്ദഗതിയിലാണ് ഭേദപെടുന്നത്. ലോകകപ്പിന്റെ ഭാഗമാകാൻ എനിക്ക് ആഗ്രഹമുണ്ട്. എന്നാൽ എന്റെ കാഴ്ച്ചപാടിൽ ടെസ്റ്റ് ക്രിക്കറ്റാണ് എന്റെ പ്രധാന ലക്ഷ്യം. ആഷസിനായി ഞാൻ തയ്യാറെടുക്കേണ്ടതുണ്ട്. കഴിഞ്ഞ ആഷസ് പരമ്പരകളിൽ ചെയ്തതെന്തോ അതെനിക്ക് തുടരേണ്ടതുണ്ട്. ” സ്റ്റീവ് സ്മിത്ത് പറഞ്ഞു.
ആഷസ് 2019 ൽ 774 റൺസും 2017 ൽ 687 റൺസും നേടിയ സ്റ്റീവ് സ്മിത്തായിരുന്നു ഇരു പരമ്പരകളിലെയും ടോപ്പ് സ്‌കോറർ.
” കഴിഞ്ഞ പരമ്പരകളിലെ അത്രയും സ്വാധീനം ചെലുത്താൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. അതിനായി ലോകകപ്പിൽ പങ്കെടുക്കുരുത് എന്നാണെങ്കിൽ ഞാൻ തീർച്ചയായും ആ വഴി തന്നെ തിരഞ്ഞെടുക്കും. എന്നാൽ അത് സംഭവിക്കില്ലയെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ” സ്റ്റീവ് സ്മിത്ത് കൂട്ടിച്ചേർത്തു.
ഓസ്‌ട്രേലിയക്ക് വേണ്ടി 77 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 61.8 ശരാശരിയിൽ 27 സെഞ്ചുറിയും 31 ഫിഫ്റ്റിയുമടക്കം 7540 റൺസ് സ്റ്റീവ് സ്മിത്ത് നേടിയിട്ടുണ്ട്.