Skip to content

25 പന്തിൽ ഫിഫ്റ്റി നേടി പൊള്ളാർഡ്, കരിയർ ബെസ്റ്റ് ബൗളിങ് പ്രകടനവുമായി ബ്രാവോ, ലോകകപ്പ് കിരീടം നിലനിർത്താൻ കരീബിയൻ പട

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ വെസ്റ്റിൻഡീസിന് 21 റൺസിന്റെ തകർപ്പൻ വിജയം. ക്യാപ്റ്റൻ കീറോൺ പൊള്ളാർഡിന്റെയും ഡ്വെയ്ൻ ബ്രാവോയുടെയും തകർപ്പൻ പ്രകടനത്തിന്റെ മികവിലാണ് വെസ്റ്റിൻഡീസ് വിജയം നേടിയത്.

മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 168 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 146 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. 43 പന്തിൽ 60 റൺസ് നേടിയ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡീകോക്ക് മാത്രമാണ് സൗത്താഫ്രിക്കയ്ക്ക് വേണ്ടി തിളങ്ങിയത്. നാലോവറിൽ 19 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഡ്വെയ്ൻ ബ്രാവോയാണ് സൗത്താഫ്രിക്കയെ തകർത്തത്. അന്താരാഷ്ട്ര ടി20യിലെ ബ്രാവോയുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടിയാണിത്. ആന്ദ്രേ റസ്സൽ നാലോവറിൽ 30 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസിനെ 25 പന്തിൽ 2 ഫോറും 5 സിക്സിമടക്കം 51 റൺസ് നേടിയ ക്യാപ്റ്റൻ കീറോൺ പൊള്ളാർഡും 34 പന്തിൽ 47 റൺസ് നേടിയ ലെൻഡിൽ സിമൺസുനാണ് മികച്ച സ്കോറിലെത്തിച്ചത്. പൊള്ളാർഡാണ് മാൻ ഓഫ് ദി മാച്ച്. മത്സരത്തിലെ വിജയത്തോടെ പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി. 5 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസ് വിജയിച്ചപ്പോൾ രണ്ടാം മത്സരത്തിലും മൂന്നാം മത്സരത്തിലും സൗത്താഫ്രിക്ക വിജയിച്ചിരുന്നു. 

ജൂലൈ മൂന്നിനാണ് പരമ്പരയിലെ അവസാന മത്സരം. ഐസിസി ടി20 ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാർ കൂടിയാണ് വെസ്റ്റിൻഡീസ്. ഇതിനുമുൻപ് 2016 ലാണ് അവസാനമായി ടി20 ലോകകപ്പ് നടന്നത്. അന്ന് ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപെടുത്തിയാണ് വെസ്റ്റിൻഡീസ് കിരീടം നേടിയത്. ഇക്കുറി ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കിരീടം നിലനിർത്താനുള്ള തയ്യാറെടുപ്പിലാണ് കരീബിയൻ പട. പൊള്ളാർഡിനും ബ്രാവോയ്ക്കുമൊപ്പം റസ്സലും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.

( Picture Source : Twitter )