ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ആദ്യ ദിനം മഴമൂലം ഉപേക്ഷിച്ചുവെങ്കിലും രണ്ടാം ദിനം മത്സരത്തിന് തുടക്കം കുറിച്ചതോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ റെക്കോർഡാണ് വിരാട് കോഹ്ലി തകർത്തത്.
ഇന്ത്യൻ ക്യാപ്റ്റനായുള്ള കോഹ്ലിയുടെ 61 ആം ടെസ്റ്റ് മത്സരമാണിത്. ഇതോടെ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുന്ന ക്യാപ്റ്റനെന്ന റെക്കോർഡ് വിരാട് കോഹ്ലി സ്വന്തമാക്കി. 60 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുള്ള മഹേന്ദ്ര സിങ് ധോണിയുടെ റെക്കോർഡാണ് കോഹ്ലി തകർത്തത്.
സൗരവ് ഗാംഗുലി (49 മത്സരം), സുനിൽ ഗാവസ്‌കർ (47 മത്സരം), മൊഹമ്മദ് അസറുദീൻ (47) മത്സരം) എന്നിവരാണ് ഈ നേട്ടത്തിൽ വിരാട് കോഹ്ലിയ്ക്കും എം എസ് ധോണിയ്ക്കും പിന്നിലുള്ളത്.
കൂടാതെ ലോകത്തിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ ടീമിനെ നയിച്ചിട്ടുള്ള ക്യാപ്റ്റന്മാരുടെ പട്ടികയിൽ ആറാം സ്ഥാനത്തെത്താനും കോഹ്ലിയ്ക്ക് സാധിച്ചു. 109 മത്സരങ്ങളിൽ സൗത്താഫ്രിക്കിയെ നയിച്ചിട്ടുള്ള ഗ്രെയിം സ്മിത്ത്, 93 മത്സരങ്ങളിൽ ഓസ്‌ട്രേലിയയെ നയിച്ച അലൻ ബോർഡർ, 80 മത്സരങ്ങളിൽ ന്യൂസിലാൻഡിനെ നയിച്ച സ്റ്റീഫൻ ഫ്ലെമിങ്, 77 മത്സരങ്ങളിൽ ഓസ്‌ട്രേലിയയെ നയിച്ച റിക്കി പോണ്ടിങ്, 74 മത്സരങ്ങളിൽ വെസ്റ്റിൻഡീസിനെ നയിച്ച ക്ലിവ് ലോയ്ഡ് എന്നിവരാണ് വിരാട് കോഹ്ലിയ്ക്ക് മുൻപിലുള്ളത്.
ഇതുവരെ ക്യാപ്റ്റനായ 60 ൽ 36 മത്സരങ്ങളിലും ടീമിനെ വിജയത്തിലെത്തിക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിട്ടുണ്ട്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ക്യാപ്റ്റന്മാരുടെ പട്ടികയിൽ ഗ്രെയിം സ്മിത്ത്, റിക്കി പോണ്ടിങ്, സ്റ്റീവ് വോ എന്നിവർക്ക് പിന്നിൽ ക്ലിവ് ലോയ്ഡിനൊപ്പം നാലാം സ്ഥാനത്താണ് വിരാട് കോഹ്ലി.