ഇന്ത്യൻ ടീമിന്റെ ചീഫ് സെലക്ടറായിരിക്കെ ഇതിഹാസ താരങ്ങൾക്കെതിരെ പോലും കടുത്ത തീരുമാനങ്ങളെടുക്കേണ്ടി വന്നിട്ടുണ്ടെന്ന് എം എസ് കെ പ്രസാദ്. മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ കൂടിയായിരുന്ന എം എസ് കെ പ്രസാദ് സെലക്ടറായിരിക്കെയാണ് എം എസ് ധോണി വിരമിച്ചത്, ഇതിനുപുറകെ നിരവധി വിമർശനങ്ങൾ പ്രസാദ് നേരിട്ടിരുന്നു.
” ഒരു സെലക്ടറായിരിക്കുന്ന സമയത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി കണക്കിലെടുത്ത് ക്രിക്കറ്റിലെ ഇതിഹാസങ്ങൾക്കെതിരെ പോലും കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടിവരും. ശരിയായ പിൻഗാമിയെ കണ്ടെത്തുകയാണ് ഒരു സെലക്ടറുടെ ഏറ്റവും പ്രധാനപ്പെട്ട ജോലി. ” എം എസ് കെ പ്രസാദ് പറഞ്ഞു.
” ഒരു സെലക്ടറെന്ന നിലയിൽ നിങ്ങളെപ്പോഴും നിർവികാരരായിരിക്കണം, കടുത്ത തീരുമാനങ്ങളെടുന്നതിൽ വികാരാധീനനരാകരുത്. സെലക്ഷൻ കമ്മിറ്റി പിൻഗാമികളെ സൃഷ്ടിക്കാനുള്ളതാണ്, ഇനിയൊരു സച്ചിനോ എം എസ് ധോണിയോ ഉണ്ടാകില്ല, കാരണം അവരെല്ലാം വ്യത്യസ്തരാണ്, ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടിയുള്ള അവരുടെ സംഭാവനകൾ അമൂല്യമാണ്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. ” എം എസ് കെ പ്രസാദ് പറഞ്ഞു.
” നിങ്ങളുടെ ജോലി നിങ്ങൾ നിർവഹിക്കേണ്ടതുണ്ട്. ഞങ്ങളുടെ പ്രവൃത്തികൾ നിങ്ങൾക്ക് കാണാൻ സാധിക്കും, ഓസ്‌ട്രേലിയൻ പര്യടനത്തിൽ 7 ഇന്ത്യൻ സൂപ്പർതാരങ്ങൾ കളിക്കാതിരുന്നിട്ടും ഇന്ത്യൻ എ ടീമിലെ 7 യുവതാരങ്ങൾ പകരക്കാരായെത്തി ടീമിനെ വിജയിപ്പിച്ചു. അത് ഞങ്ങളുടെ ജോലിയ്ക്കുള്ള പാരിദോഷികമാണ്. ” അദ്ദേഹം പറഞ്ഞു.
” വലിയ സന്തോഷവും അഭിമാനവുമാണ് ഇന്ത്യൻ ടീമിന്റെ പ്രകടനത്തിൽ തോന്നുന്നത്. സെലക്ഷന്റെ കാര്യത്തിൽ ഞങ്ങളുടെ ജോലി ഞങ്ങൾ ഭംഗിയായി നിർവഹിച്ചു. ഇന്ത്യൻ ടീമിനെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തിക്കാൻ ചെറിയ പങ്കുവഹിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. കഴിഞ്ഞ നാല് വർഷമായി അവർ ഒന്നാം സ്ഥാനത്താണ്, അതുകൊണ്ട് തന്നെ ഫൈനൽ അവർ അർഹിക്കുന്നുണ്ട്. ” എം എസ് കെ പ്രസാദ് കൂട്ടിച്ചേർത്തു.