ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച പരമ്പരയ്ക്കുള്ള ഐസിസി പുരസ്‌കാരം സ്വന്തമാക്കി 2020-21 ബോർഡർ ഗാവസ്‌കർ ട്രോഫി. ആരാധകർക്കിടയിൽ നടത്തിയ പോളിലൂടെയാണ് അൾട്ടിമേറ്റ് സിരീസായി കഴിഞ്ഞ ബോർഡർ ഗാവസ്‌കർ ട്രോഫി തിരഞ്ഞെടുക്കപെട്ടത്. 70 ലക്ഷത്തിൽ പരം വോട്ടുകൾ പോളിൽ രേഖപ്പെടുത്തിയിരുന്നു.
2- 1 ന് ഇന്ത്യയാണ് പരമ്പര സ്വന്തമാക്കിയത്. അഡ്ലെയ്ഡിൽ നടന്ന ആദ്യ മത്സരത്തിൽ 36 റൺസിന് പുറത്തായി പരാജയപെട്ട ശേഷമാണ് പരമ്പരയിൽ ഇന്ത്യ ശക്തമായി തിരിച്ചെത്തിയത്. മെൽബണിൽ നടന്ന രണ്ടാം ടെസ്റ്റിൽ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ തകർപ്പൻ സെഞ്ചുറി മികവിൽ ഇന്ത്യ 8 വിക്കറ്റിന്റെ വിജയം നേടി. സിഡ്‌നിയിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇൻഫിയ വിജയസമാനമായ സമനില പിടിച്ചപ്പോൾ ഗാബയിൽ നടന്ന അവസാന ടെസ്റ്റിൽ ഓസ്‌ട്രേലിയയുടെ 32 വർഷത്തെ വിജയതുടർച്ച അവസാനിപ്പിച്ച് മൂന്ന് വിക്കറ്റിന്റെ വിജയം നേടിയ ഇന്ത്യ പരമ്പര 2-1 ന് സ്വന്തമാക്കി ബോർഡർ ഗാവസ്‌കർ ട്രോഫി നിലനിർത്തുകയായിരുന്നു.
നാല് മത്സരങ്ങളിൽ നിന്നും 426 റൺസ് നേടിയ മാർനസ് ലാബുഷെയ്നും 313 റൺസ് നേടിയ സ്റ്റീവ് സ്മിത്തുമാണ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിരുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്നും 68.50 ശരാശരിയിൽ 274 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷഭ് പന്തായിരുന്നു പരമ്പരയിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത്.
21 വിക്കറ്റ് നേടിയ പാറ്റ് കമ്മിൻസാണ് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയിരുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്നും 13 വിക്കറ്റ് നേടിയ മൊഹമ്മദ് സിറാജാണ് പരമ്പരയിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത്. പാറ്റ് കമ്മിൻസായിരുന്നു മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയിരുന്നത്.