ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബൗളർമാരുടെ പട്ടികയിൽ ഉൾപ്പെടുത്താനാകില്ലെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കാർ. തന്റെ അഭിപ്രായത്തിന് പിന്നിലെ കാരണവും സഞ്ജയ് മഞ്ചരേക്കാർ വെളിപ്പെടുത്തി. അനിൽ കുംബ്ലെയ്ക്കും ഹർഭജൻ സിങിനും ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ സ്പിന്നർ കൂടിയാണ് രവിചന്ദ്രൻ അശ്വിൻ.
78 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 409 വിക്കറ്റുകൾ ഇന്ത്യയ്ക്കായി അശ്വിൻ നേടിയിട്ടുണ്ട്. അനിൽ കുംബ്ലെ, കപിൽ ദേവ്, ഹർഭജൻ സിങ് എന്നിവർക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ ബൗളറാണ് അശ്വിൻ. അന്താരാഷ്ട്ര ക്രിക്കറ്റിൽ 301 മത്സരങ്ങളിൽ നിന്നും 611 വിക്കറ്റ് രവിചന്ദ്രൻ അശ്വിൻ നേടിയിട്ടുണ്ട്.
” അശ്വിനെ പറ്റി ആളുകൾ സംസാരിച്ചുതുടങ്ങുമ്പോൾ അവനെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി കാണുന്നുണ്ട്, അതിൽ എനിക്ക് എതിർപ്പുണ്ട്. പ്രധാന പ്രശ്നമെന്തെന്നാൽ നിങ്ങൾ SENA രാജ്യങ്ങളിലെ പ്രകടനം നോക്കൂ, ഒരു 5 വിക്കറ്റ് നേട്ടം പോലും സ്വന്തമാക്കാൻ അശ്വിന് സാധിച്ചിട്ടില്ല. ” സഞ്ജയ് മഞ്ചരേക്കാർ പറഞ്ഞു.
” ഇന്ത്യൻ പിച്ചുകൾ അവന്റെ ബൗളിങ് ശൈലിയ്ക്ക് അനുയോജ്യമാണ്, കഴിഞ്ഞ നാലോ അഞ്ചോ വർഷമായി വിക്കറ്റ് വേട്ടയിൽ അവനൊപ്പമെത്താൻ രവീന്ദ്ര ജഡേജയ്ക്ക് സാധിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാകട്ടെ ഇത്തരം പിച്ചുകളിൽ അശ്വിനേക്കാൾ കൂടുതൽ വിക്കറ്റ് അക്ഷർ പട്ടേലിന് കിട്ടി. അതാണ് അശ്വിനെ എക്കാലത്തെയും മികച്ച ബൗളർമാരിലൊരാളായി കണക്കാക്കാൻ സാധിക്കാത്തത്. ” മഞ്ചരേക്കാർ കൂട്ടിച്ചേർത്തു.
ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 13 മത്സരങ്ങളിൽ നിന്നും 67 വിക്കറ്റുകൾ നേടി മികച്ച പ്രകടനമാണ് അശ്വിൻ പുറത്തെടുത്തത്. ജൂൺ 18 ന് ആരംഭിക്കുന്ന ഫൈനലിൽ നാല് വിക്കറ്റുകൾ നേടാൻ സാധിച്ചാൽ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളറായി അശ്വിന് മാറാം.