തന്റെ ഐ പി എൽ കരിയറിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ നേടിയതെങ്കിലും ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വാന്തമാക്കിയിരിക്കുകയാണ് സൺറൈസേഴ്‌സ് ക്യാപ്റ്റൻ ഡേവിഡ് വാർണർ. 50 പന്തിൽ നിന്നാണ് ഐ പി എല്ലിലെ തന്റെ അമ്പതാം ഫിഫ്റ്റി ഡേവിഡ് വാർണർ നേടിയത്. ഐ പി എല്ലിൽ 50 ഫിഫ്റ്റി നേടുന്ന ആദ്യ ബാറ്റ്‌സ്മാൻ കൂടിയാണ് ഡേവിഡ് വാർണർ. ഇതുകൂടാതെ മത്സരത്തിലെ പ്രകടനത്തോടെ ഐ പി എല്ലിൽ മറ്റൊരു അപൂർവ നേട്ടം സ്വാന്തമാക്കാനും ഡേവിഡ് വാർണർക്ക് സാധിച്ചു. ആർ സി ബി ക്യാപ്റ്റൻ വിരാട് കോഹ്ലി മാത്രമാണ് ഇതിനുമുൻപ് ഈ റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ളത്.
മത്സരത്തിൽ 55 പന്തിൽ 57 റൺസ് നേടി പുറത്തായ ഡേവിഡ് വാർണർ മൂന്ന് ഫോറും 2 സിക്സും നേടിയിരുന്നു. ഇതോടെ ഐ പി എല്ലിൽ 200 സിക്സെന്ന നാഴികക്കല്ല് ഡേവിഡ് വാർണർ പിന്നിട്ടു. ഐ പി എല്ലിൽ 200 സിക്സ് നേടുന്ന എട്ടാമത്തെ ബാറ്റ്‌സ്മാനും ക്രിസ് ഗെയ്ൽ, എ ബി ഡിവില്ലിയേഴ്സ്, കീറോൺ പൊള്ളാർഡ് എന്നിവർക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന വിദേശ ബാറ്റ്‌സ്മാൻ കൂടിയാണ് ഡേവിഡ് വാർണർ.
ഈ നാഴികക്കല്ല് പിന്നിട്ടതോടെ ഐ പി എല്ലിൽ 200 സിക്സും 500 ഫോറും നേടുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനെന്ന അപൂർവനേട്ടം ഡേവിഡ് വാർണർ സ്വന്തമാക്കി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ഇതിനുമുൻപ് ഐ പി എല്ലിൽ 200 സിക്സും 500 ഫോറും നേടിയിട്ടുള്ള ബാറ്റ്‌സ്മാൻ. ഐ പി എൽ കരിയറിൽ 190 ഇന്നിങ്സിൽ നിന്നും 521 ഫോറും 204 സിക്സും വിരാട് കോഹ്ലി നേടിയിട്ടുണ്ട്.
കൂടാതെ മത്സരത്തിലെ ഫിഫ്റ്റിയോടെ ടി20 ക്രിക്കറ്റിൽ 10000 റൺസും ഡേവിഡ് വാർണർ പൂർത്തിയാക്കി. ക്രിസ്2 ഗെയ്ൽ, കീറോൺ പൊള്ളാർഡ്, ഷൊഹൈബ് മാലിക്ക് എന്നിവർക്ക് ശേഷം ടി20 ക്രിക്കറ്റിൽ 10,000 റൺസ് നേടുന്ന ബാറ്റ്‌സ്മാനാണ് ഡേവിഡ് വാർണർ.
മത്സരത്തിലെ പ്രകടനത്തോടെ ഐ പി എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി 4000 റൺസ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന നേട്ടവും വാർണർ സ്വന്തമാക്കി.