ഐ പി എൽ പതിനാലാം സീസണിലെ ആദ്യ സൂപ്പറോവർ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപെടുത്തി സീസണിലെ നാലാം വിജയം നേടി ഡൽഹി ക്യാപിറ്റൽസ്. മത്സരത്തിൽ നിശ്ചിത 20 ഓവറിൽ ഇരുടീമുകൾക്കും 159 റൺസ് നേടാനെ സാധിച്ചുള്ളൂ.
മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 160 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സിന് വേണ്ടി 51 പന്തിൽ പുറത്താകാതെ 68 റൺസ് നേടിയ കെയ്ൻ വില്യംസനാണ് തിളങ്ങിയത്. ജോണി ബെയർസ്റ്റോ 18 പന്തിൽ 3 ഫോറും 4 സിക്സുമടക്കം 38 റൺസ് നേടി. മധ്യനിര ബാറ്റ്‌സ്മാന്മാരെല്ലാം പരാജയപെട്ട മത്സരത്തിൽ അവസാന ഓവറുകളിൽ എട്ടമനായി ക്രീസിലെത്തി 6 പന്തിൽ 14 റൺസ് നേടിയ ജഗദീഷ സുചിത്താണ് മത്സരം സൂപ്പറോവറിലേക്ക് നീട്ടിയത്.
ഡൽഹിയ്ക്ക് വേണ്ടി ആവേശ് ഖാൻ നാലോവറിൽ 34 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും അക്ഷർ പട്ടേൽ നാലോവറിൽ 26 റൺസ് വഴങ്ങി 2 വിക്കറ്റും അമിത് മിശ്ര ഒരു വിക്കറ്റും നേടി.
സൂപ്പറോവറിൽ കെയ്ൻ വില്യംസണും ഡേവിഡ് വാർണറുമാണ് സൺറൈസേഴ്‌സിന് വേണ്ടി ബാറ്റിങിനിറങ്ങിയത്. ഡൽഹി ക്യാപിറ്റൽസിന് വേണ്ടി ബൗൾ ചെയ്യാനെത്തിയത് അക്ഷർ പട്ടേലായിരുന്നു. സൂപ്പറോവറിൽ ഒരു ബൗണ്ടറി ഉൾപ്പെടെ 7 റൺസ് മാത്രമാണ് സൺറൈസേഴ്‌സിന് നേടാൻ സാധിച്ചത്. 8 റൺസിന്റെ വിജയലക്ഷ്യവുമായി ഡൽഹിയ്ക്ക് വേണ്ടി ബാറ്റിങിനിറങ്ങിയത് ക്യാപ്റ്റൻ റിഷാബ് പന്തും ശിഖാർ ധവാനുമായിരുന്നു. റാഷിദ് ഖാൻ എറിഞ്ഞ സൂപ്പറോവറിലെ ആദ്യ 2 പന്തിൽ സിംഗിളും മൂന്നാം പന്തിൽ ബൗണ്ടറിയും അവസാന 2 പന്തിൽ സിംഗിളും നേടി ഡൽഹി ക്യാപിറ്റൽസ് വിജയം നേടുകയായിരുന്നു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 39 പന്തിൽ 53 റൺസ് നേടിയ പൃഥ്വി ഷാ, 27 പന്തിൽ 37 റൺസ് നേടിയ ക്യാപ്റ്റൻ റിഷാബ് പന്ത്, 25 പന്തിൽ 34 റൺസ് നേടിയ സ്റ്റീവ് സ്മിത്ത്, 28 റൺസ് നേടിയ ശിഖാർ ധവാൻ എന്നിവരുടെ മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്. മത്സരത്തിലെ വിജയത്തോടെ പോയിന്റ് ടേബിളിൽ ബാംഗ്ലൂരിനെ പിന്നിലാക്കി ഡൽഹി ക്യാപിറ്റൽസ് രണ്ടാം സ്ഥാനത്തെത്തി.