രാജസ്ഥാൻ റോയൽസിനെ 45 റൺസിന് പരാജയപെടുത്തി സീസണിലെ തുടർച്ചയായ രണ്ടാം വിജയം നേടി ചെന്നൈ സൂപ്പർ കിങ്‌സ്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 189 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 143 റൺസ് നേടാനെ സാധിച്ചുള്ളു.
മൂന്നോവറിൽ 7 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മൊയിൻ അലിയാണ് രാജസ്ഥാൻ റോയൽസിനെ തകർത്തത്. സാം കറൻ നാലോവറിൽ 24 റൺസ് വഴങ്ങി 2 വിക്കറ്റും രവീന്ദ്ര ജഡേജ നാലോവറിൽ 28 റൺസ് വഴങ്ങി 2 വിക്കറ്റും ഡ്വെയ്ൻ ബ്രാവോ, ഷാർദുൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
35 പന്തിൽ 5 ഫോറും 2 സിക്സുമടക്കം 49 റൺസ് നേടിയ ജോസ് ബട്ട്ലർ മാത്രമാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി തിളങ്ങിയത്. സഞ്ജുവിന് ഒരു റൺ മാത്രമാണ് നേടാൻ സാധിച്ചത്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ വിജയശിൽപ്പികളായ ഡേവിഡ് മില്ലർ 2 റൺ മാത്രം നേടി പുറത്തായപ്പോൾ ക്രിസ് മോറിസിന് റണ്ണൊന്നും നേടാൻ സാധിച്ചില്ല.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്‌സ് 17 പന്തിൽ 33 റൺസ് നേടിയ ഫാഫ് ഡുപ്ലെസിസ്, 26 റൺസ് നേടിയ മൊയിൻ അലി, 17 പന്തിൽ 27 റൺസ് നേടിയ അമ്പാട്ടി റായുഡു, 8 പന്തിൽ 20 റൺസ് നേടിയ ഡ്വെയ്ൻ ബ്രാവോ എന്നിവരുടെ മികവിലാണ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 188 റൺസ് നേടിയത്.
രാജസ്ഥാൻ റോയൽസിന് വേണ്ടി ചേതൻ സക്കറിയ നാലോവറിൽ 36 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ക്രിസ് മോറിസ് നാലോവറിൽ 33 റൺസ് വഴങ്ങി 2 വിക്കറ്റും മുസ്തഫിസുർ റഹ്മാൻ, രാഹുൽ തിവാട്ടിയ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.