തകർപ്പൻ വിജയമാണ് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ റോയൽ ചകഞ്ചേഴ്‌സ് ബാംഗ്ലൂർ നേടിയത്. മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 150 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 143 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. മത്സരത്തിലെ 6 റൺസിന്റെ വിജയത്തോടെ പോയിന്റ് ടേബിളിൽ ബാംഗ്ലൂർ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. മത്സരത്തിലെ ഈ വിജയത്തോടെ ഐ പി എല്ലിലെ തൻ്റെ ഒരു മോശം റെക്കോർഡ് അവസാനിപ്പിക്കാനും കോഹ്ലിയ്ക്ക് സാധിച്ചു.
മത്സരത്തിൽ 150 റൺസിന്റെ വിജയലക്ഷ്യം പിന്തുടരവെ ഒരു ഘട്ടത്തിൽ 96/1 എന്ന ശക്തമായ നിലയിൽ നിന്നാണ് സൺറൈസേഴ്‌സ് മത്സരം കൈവിട്ടത്. 17 ആം ഓവറിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ഷഹബാസ് നദീമാണ് മത്സരത്തിൽ ആർ സി ബിയെത്തിച്ചത്. രണ്ടോവറിൽ 7 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ നദീം നേടി. 2 വിക്കറ്റ് വീതം നേടിയ ഹർഷാൽ പട്ടേൽ, മൊഹമ്മദ് സിറാജ് എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. 37 പന്തിൽ 54 റൺസ് നേടിയ ക്യാപ്റ്റൻ ഡേവിഡ് വാർണർ മാത്രമാണ് സൺറൈസേഴ്‌സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 41 പന്തിൽ 59 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്.
ഐ പി എല്ലിൽ വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ ഇതാദ്യമായാണ് ബാംഗ്ലൂർ 150 ൽ താഴെ ടീം ടോട്ടൽ നേടിയ ശേഷം ഒരു മത്സരത്തിൽ വിജയിക്കുന്നത്. ഇതിനുമുൻപ് മൂന്ന് തവണ 150 ൽ താഴെ ടീം ടോട്ടൽ പ്രതിരോധിച്ച് ആർ സി ബി വിജയം നേടിയിട്ടുണ്ടെങ്കിലും കോഹ്ലി ക്യാപ്റ്റനായ ശേഷം ഇത്തരത്തിൽ വിജയം നേടാൻ ആർ സി ബിയ്ക്ക് സാധിച്ചിരുന്നില്ല.
2008 ൽ രാഹുൽ ദ്രാവിഡ് ക്യാപ്റ്റനായിരിക്കെ ചെന്നൈ സൂപ്പർ കിങ്സിനെതിരെ 126 റൺസും 2009 ൽ കെവിൻ പീറ്റേഴ്സന്റെ ക്യാപ്റ്റൻസിയിൽ രാജസ്ഥാൻ റോയൽസിനെതിരെ 133 റൺസും 2009 ൽ ഡർബനിൽ അനിൽ കുംബ്ലെയുടെ ക്യാപ്റ്റൻസിയിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ 145 റൺസും പ്രതിരോധിച്ച് ബാംഗ്ലൂർ വിജയം നേടിയിരുന്നു.
ഏപ്രിൽ 18 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ അടുത്ത മത്സരം.