അനായാസം വിജയത്തിലേക്ക് സണ്‍റൈസേഴ്‌സ് ഹൈദരബാദ് കുതിക്കുമെന്ന് കരുതിയ മത്സരത്തിൽ അവിശ്വസനീയം തിരിച്ചു വരവിലൂടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജയം. ആറു റണ്‍സിനാണ് ബാംഗ്ലൂര്‍ ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ഐപിഎല്‍ 14-ാം സീസണില്‍ ബാംഗ്ലൂരിന്റേത് തുടര്‍ച്ചയായ രണ്ടാം വിജയമാണ്.
മാക്സ്വെല്ലിന്റെ ബാറ്റിംഗ് മികവിൽ ബാംഗ്ലൂര്‍ ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് ഒമ്ബതു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. ഒരു ഘട്ടത്തില്‍ വിജയത്തിലേക്ക് കുതിച്ച ഹൈദരാബാദ് 17ാം ഓവര്‍ മുതല്‍ മത്സരം കൈവിടുകയായിരുന്നു.
സീസണിലെ ആദ്യ അര്‍ധസെഞ്ചുറി കണ്ടെത്തിയ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ് സണ്‍റൈസേഴ്‌സിന്റെ ടോപ് സ്‌കോറര്‍. 37 പന്തുകള്‍ നേരിട്ട വാര്‍ണര്‍ ഏഴു ഫോറും ഒരു സിക്‌സും സഹിതം 54 റണ്‍സെടുത്തു.വാർണറിന്റെ പുറത്താകലിന് പിന്നാലെ തോൽവിയിലേക്ക് വീഴുന്ന കാഴ്ച്ചയാണ് കണ്ടത്.
അതേസമയം ബാംഗ്ലൂർ – ഹൈദരാബാദ് മത്സരം അപൂർവ്വ റെക്കോർഡിൽ ഇടം പിടിച്ചു. 17 പേർ മത്സരത്തിൽ പുറത്തായപ്പോൾ ഇതിൽ റാഷിദ് ഖാൻ ഒഴികെ 16 പേരും ക്യാച്ചിലൂടെയായിരുന്നു മടങ്ങിയത്. ഇതാണ് പുതിയ റെക്കോർഡിലെക് നയിച്ചത്.
ഏറ്റവും കൂടുതൽ പേർ ക്യാച്ചിലൂടെ പുറത്തായ മത്സരമെന്ന റെക്കോർഡാണ് ചെന്നൈയിലെ ചിദംബര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലഭിച്ചത്. മത്സരത്തിന്റെ അവസാന ഓവറിൽ സ്‌ട്രൈക് നിലനിർത്താനായി 2 റൺസിനായി ശ്രമിച്ച റാഷിദ് ഖാൻ റൺ ഔട്ടിലൂടെയാണ് പുറത്തായത്. 2010ലെ രാജസ്‌ഥാൻ റോയൽസ് ഡെക്കാൻ ചാർജേഴ്‌സ് മത്സരത്തിനായിരുന്നു ഇതുവരെ ഈ റെക്കോർഡ്. അന്ന് 15 പേരാണ് ക്യാച്ചിലൂടെ പുറത്തായത്.