മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പരാജയപെട്ടതിന് കാരണം ആന്ദ്രേ റസ്സലിന്റെയും ദിനേശ് കാർത്തിക്കിന്റെയും മോശം ബാറ്റിങാണെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. 10 റൺസിനാണ് മത്സരത്തിൽ കൊൽക്കത്ത പരാജയപെട്ടത്. റസ്സൽ 15 പന്തിൽ 9 റൺസ് മാത്രം നേടി പുറത്തായപ്പോൾ 11 പന്തിൽ 8 റൺസ് മാത്രമാണ് ദിനേശ് കർത്തിക്കിന് നേടാനായത്. മത്സരത്തിൽ കൊൽക്കത്തയ്ക്ക് എങ്ങനെ വിജയിക്കാമായിരുന്നുവെന്നും സെവാഗ് തുറന്നുപറഞ്ഞു.
മുംബൈ ഇന്ത്യൻസ് ഉയർത്തിയ 153 റൺസിന്റെ വിജയലക്ഷ്യം പിന്തുടരവെ ഒരു ഘട്ടത്തിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 122 റൺസ് നേടിയ ശേഷമാണ് കൊൽക്കത്ത മത്സരം കൈവിട്ടത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 72 റൺസ് കൂട്ടിച്ചേർത്ത് മികച്ച തുടക്കം നിതീഷ് റാണയും ശുഭ്മാൻ ഗില്ലും കൊൽക്കത്തയ്ക്ക് നൽകിയിരുന്നു. റാണ 47 പന്തിൽ 57 റൺസ് നേടിയപ്പോൾ ഗിൽ 24 പന്തിൽ 34 റൺസ് നേടി. ഇരുവരും പുറത്തായ ശേഷം ക്രീസിലെത്തിയ മറ്റൊരു ബാറ്റ്‌സ്മാനും രണ്ടക്കം കാണാൻ സാധിച്ചിരുന്നില്ല. അവസാന അഞ്ചോവറിൽ വെറും 31 റൺസ് മാത്രമായിരുന്നു കൊൽക്കത്തയ്ക്ക് വിജയിക്കാനായി വേണ്ടിയിരുന്നത്. എന്നാൽ അവസാന 5 ഓവറിൽ 20 റൺസ് മാത്രം നേടിയ കൊൽക്കത്ത ഇന്നിങ്‌സ് നിശ്ചിത 20 ഓവറിൽ 142 റൺസിൽ അവസാനിച്ചു.
” കൊൽക്കത്തയുടെ ആദ്യ മത്സരത്തിന് ശേഷം പോസിറ്റീവായിട്ടായിരിക്കും കളിക്കുകയുയെന്ന് ക്യാപ്റ്റൻ ഓയിൻ മോർഗൻ പറഞ്ഞിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ റസ്സലും കാർത്തിക്കും ബാറ്റ് ചെയ്യവേ എനിക്കത് കാണുവാൻ സാധിച്ചില്ല. മത്സരം അവസാന നിമിഷം വരെ കൊണ്ടെത്തിച്ച് വിജയം നേടുവാനാണ് കാർത്തിക്കും റസ്സലും ശ്രമിച്ചത്. എന്നാലത് നടന്നില്ല. അവർക്ക് മുൻപെത്തിയ ഷാക്കിബും മോർഗനും ഗില്ലും നിതീഷ് റാണയും പോസിറ്റീവായിട്ടാണ് മത്സരത്തിൽ ബാറ്റ് ചെയ്തത് . ” വീരേന്ദർ സെവാഗ് പറഞ്ഞു.
” നിതീഷ് റാണയോ ഗില്ലോ അവസാനം വരെ ബാറ്റ് ചെയ്യേണ്ടതായിരുന്നു. ആദ്യ ഇന്നിങ്സിൽ മുംബൈയ്ക്ക് എന്തുപറ്റിയോ അതുതന്നെയാണ് കൊൽക്കത്തയ്ക്കും സംഭവിച്ചത്. മുംബൈയ്ക്കും മികച്ച തുടക്കം ലഭിച്ചുവെങ്കിലും 152 റൺസ് നേടാനെ സാധിച്ചുള്ളു. അവസാന ഓവറുകളിലും ഏറെക്കുറെ സമാനമായാണ് ഇരു ടീമുകളും ബാറ്റ് ചെയ്തത്. ” വീരേന്ദർ സെവാഗ് കൂട്ടിച്ചേർത്തു.
” ഏറെക്കുറെ വിജയം ഉറപ്പിച്ച മത്സരത്തിൽ എങ്ങനെ പരാജയപെടാമെന്ന് നമ്മൾ കണ്ടു. 152 റൺസ് ചേസ് ചെയ്യവേ അവസാന ആറോവറിൽ 36 റൺസോ മറ്റോ മാത്രമാണ് അവർക്ക് വേണ്ടിയിരുന്നത്. ഇത്തരം ഘട്ടങ്ങളിൽ വേഗത്തിൽ വിജയം നേടി നെറ്റ് റൺ റേറ്റ് വർധിപ്പിക്കാനായിരിക്കും ടീമുകൾ ശ്രമിക്കുക. എന്നാൽ കൊൽക്കത്ത മറിച്ചാണ് ചെയ്തത്. അവരുടെ നെറ്റ് റൺ റേറ്റും വളരെയധികം കുറഞ്ഞു. ” സെവാഗ് പറഞ്ഞു.