ഐസിസി ഏകദിന റാങ്കിങിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെയാണ് ബാബർ അസം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
2017 മുതൽ നീണ്ട 1258 ദിവസം കോഹ്ലി ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. വെസ്റ്റിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സിനും ഓസ്‌ട്രേലിയൻ ഇതിഹാസം മൈക്കൽ ബെവാനും ശേഷം ഐസിസി ഏകദിന റാങ്കിങിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ദിവസം ഒന്നാം സ്ഥാനം നിലനിർത്തിയ ബാറ്റ്‌സ്മാൻ കൂടിയാണ് വിരാട് കോഹ്ലി. 1748 ദിവസം തുടർച്ചയായി വിവിയൻ റിച്ചാർഡ്‌സ് ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. 1259 ദിവസം മൈക്കൽ ബെവൻ ഒന്നാം സ്ഥാനനം നിലനിർത്തിയിരുന്നു .
സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 103 റൺസും രണ്ടാം മത്സരത്തിൽ 31 റൺസും മൂന്നാം മത്സരത്തിൽ 82 പന്തിൽ 94 റൺസും ബാബർ അസം നേടിയിരുന്നു. പരമ്പരയിലെ പ്രകടനത്തോടെ 13 റേറ്റിങ് പോയിന്റ് നേടിയ ബാബറിന് നിലവിൽ 865 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്ക് 857 റേറ്റിങ് പോയിന്റാണുള്ളത്.
https://twitter.com/ICC/status/1382252708015443971?s=19
പരമ്പരയിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഓപ്പണർ ഫഖാർ സമാൻ റാങ്കിങിൽ ഏഴാം സ്ഥാനത്തെത്തി. 825 പോയിന്റ് നേടിയ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് റാങ്കിങിൽ മൂന്നാം സ്ഥാനത്തുള്ളത്.
https://twitter.com/ICC/status/1382245584808005633?s=19